പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് ബില്ല് നൽകിയിട്ടില്ലെന്ന് നാവിക സേനാ മേധാവി.

കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആർക്കും കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്ള വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് പരിശീലനത്തിന്‍റെ ഭാഗമാണെന്നും അനിൽ കുമാർ ചാവ്ള കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് എത്ര രൂപ ചെലവ് വന്നുവെന്ന്  വ്യോമ സേന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാവിക സേനയുടെ വിശദീകരണം. നേവിയുടെ കൊച്ചി യൂണിറ്റ് പരിശീലനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അംഗങ്ങള്‍ക്ക് പുറത്ത് പരിശീലനത്തിനു ലഭിച്ച അവസരമായാണ് പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കണ്ടത്. പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ മറ്റ് ചെലവുകള്‍ തേയ്മാനച്ചെലവും ശമ്പളവുമാണ്.

അത് അല്ലാതെ തന്നെ ഉണ്ടാകുന്നതിനാല്‍ ഇതൊന്നും കണക്കാക്കിയിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്ള വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനമല്ല, രാജ്യത്തിന്റെ പൊതു താല്‍പര്യ സുരക്ഷയാണ് നേവിയുടെ ദൗത്യം. ഒരു നൂറ്റാണ്ടായി കേരള സംസ്ഥാനത്തിന്റെ സുരക്ഷയുടെയും സമ്പദ് വ്യവസ്ഥയുടെയും അവിഭാജ്യഘടകമാണ് നേവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us