കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന ആരോപണം: ആള്‍ക്കൂട്ടം 5 പേരെ തല്ലിക്കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ ആള്‍ക്കൂട്ടം 5 പേരെ തല്ലിക്കൊന്നു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. സോളാപൂരിൽ നിന്നുള്ള ഗോസാവി ഗോത്രത്തിൽപ്പെട്ട ഏഴ് പേരടങ്ങുന്ന സംഘമാണ് തങ്ങളുടെ യാത്രാ മധ്യേ ആദിവാസി ഗ്രാമമായ റെയിന്‍പാടയില്‍ എത്തിയത്. ഇവര്‍ വീടുകള്‍ കയറിയിറങ്ങി ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുന്നവരായിരുന്നു.

റെയിന്‍പാടയിലെ തിരക്കുള്ള ചന്തയില്‍ തങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു സംഘം ആളുകളെ കണ്ടത് ജനങ്ങളില്‍ സംശയം ജനിപ്പിച്ചു. ഈ സംഘത്തെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന് സംശയിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. അതേസമയം, സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപെട്ടു. അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് ആളുകളില്‍ സംശയം ജനിപ്പിക്കാന്‍ കാരണമെന്ന്‍ പൊലീസ് പറയുന്നു.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചതാണ് ചന്തയിലെ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ കാരണമായതെന്നും കൂടാതെ വിശദീകരണത്തിനു കാത്തുനില്‍ക്കാതെ ഗ്രാമവാസികള്‍ സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംഘത്തെ ജനക്കൂട്ടം ആക്രമിക്കുന്നതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

അതേസമയം, നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി ദീപക് കേസര്‍കര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ അതേപടി വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എന്നാല്‍ സാമനമായ ആക്രമണ സംഭവങ്ങള്‍ മറ്റു പല സംസ്ഥാനങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അസം, ഉത്തര്‍ പ്രദേശ്‌, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം ആക്രമണം നടത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്.

അതേസമയം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പശുക്കശാപ്പ് എന്നിവ ആരോപിച്ച് രാജ്യത്ത് പലയിടത്തും ആള്‍ക്കൂട്ടം ആക്രമണം അഴിച്ചുവിടുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us