രാജ്യസഭാ സീറ്റ് വിവാദം: ‘പറ്റിപ്പോയെ’ന്ന്‍ ചെന്നിത്തല; കലിയടങ്ങാതെ നേതൃത്വം

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം ഏറ്റുപറഞ്ഞത്. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമതിയില്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപം അവസാനിക്കുന്നില്ലെന്നതിന്‍റെ തെളിവാണ് ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമതിയില്‍ കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച പി. ജെ കുര്യന്‍ ഇത്തവണയും ചാണ്ടിക്കെതിരെ കടുത്ത ആരോപണമുയര്‍ത്തി. ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് എ ഗ്രൂപ്പ് മറുപടി നല്‍കി.

വിമര്‍ശകര്‍ മുഖ്യമായും ഉന്നംവെച്ച ഉമ്മന്‍ചാണ്ടി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഹൈക്കമാന്‍ഡിന്‍റെ നിയോഗവുമായി ആന്ധ്രാപ്രദേശിലേക്ക് പോകുന്നതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്നലെ യാതൊരുവിധ പരിപാടികളും ഉണ്ടായിരുന്നില്ലെന്ന് പി. ജെ കുര്യന്‍ ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ നടപടിയില്‍ വന്‍ വീഴ്ചയുണ്ടെന്നും അതിന് തെളിവ് നല്‍കാമെന്നും പി. ജെ കുര്യന്‍ സമിതിയ് യോഗത്തില്‍ പറഞ്ഞു. ഗൂഡാലോചന എഐസിസി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്യപ്രസ്താവനകള്‍ക്ക് വിലക്ക്

കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമതി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയെ അപമാനിക്കുന്ന തരത്തില്‍ വിമര്‍ശിച്ചാല്‍ നടപടിയുണ്ടാകുമെന്നും പറയേണ്ടത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ സാഹചര്യത്തില്‍ നിരവധി നേതാക്കള്‍ പാര്‍ട്ടിയേയും നേതൃത്വത്തേയും കടന്നാക്രമിച്ച സാഹചര്യത്തിലാണ് പ്രസ്താവനകള്‍ക്ക് നേതൃത്വം വിലക്കേര്‍പ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us