കത്വ പീഡനം: വിചാരണ ഇന്ന് മുതല്‍.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ഗ്രാമത്തില്‍ എട്ടു വയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ വിചാരണ ഇന്ന് തുടങ്ങും. രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ത്തിയ ഈ കേസില്‍ ആകെ എട്ട് പ്രതികളാണ് ഉള്ളത്.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബക്കര്‍വാല്‍ സമൂഹത്തില്‍ പ്പെട്ടവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്‍റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

അതേസമയം,, ഈ കേസില്‍ പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇയാള്‍ ഒഴികെയുള്ള മറ്റ് ഏഴുപേരുടെയും വിചാരണ സെഷന്‍സ് കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും നടക്കും.

പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാന്‍ തങ്ങളാല്‍ ആവുന്നത് എന്തും ചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കും വിധമാണ് സര്‍ക്കാരിന്‍റെ നീക്കം. കാരണം ഈ കേസില്‍ രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറിനെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ രണ്ടുപേരും സിഖ് മതസ്ഥരാണ് എന്നത് ശ്രദ്ധേയം.  കാരണം ഈ കേസ് ഒരു ഹിന്ദു- മുസ്ലിം വര്‍ഗീയ പ്രശ്നമായി വളരാന്‍ സാധ്യതയുള്ളതിനാലാണ് രണ്ടുവിഭാഗത്തിലും പെടാത്ത രണ്ടുപേരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. നാടോടികളായ ആട്ടിടയ (ബക്കര്‍വാല്‍) വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു പെണ്‍കുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി‍. 17ന് പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 23ന് സംസ്ഥാന സർക്കാർ കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അതേതുടര്‍ന്നാണ് പ്രതികൾ പിടിയിലായത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ആ പിഞ്ചുബാലിക എത്രത്തോളം വേദനയിലൂടെയാണു കടന്നുപോയതെന്നു പുറം ലോകം അറിയുന്നത്.

എന്നാല്‍ കേസിന്‍റെ വിചാരണ ജമ്മു കശ്മീരിനു പുറത്തു നടത്തണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കുവാനും പദ്ധതിയുണ്ട്. അതിനു കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത് സംസ്ഥാനത്തെതന്നെ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടി റാലിയില്‍ സംബന്ധിച്ചതും, കുറ്റപത്രം സമര്‍പ്പിക്കുന്നത് അഭിഭാഷകര്‍ തടഞ്ഞതുമാണ്. അതുകൂടാതെ ജമ്മുവിലെ സാഹചര്യത്തില്‍ കേസ് സമാധാനപരമായി നടക്കുമെന്ന് തോന്നുന്നില്ല എന്ന് കുടുംബത്തിന്‍റെ  അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് കക്ഷി രാഷ്ട്രീയ മത ഭേദമെന്യേ രാജ്യമെങ്ങും മാര്‍ച്ചുകളും പ്രകടനങ്ങളും നടന്നു. ഡല്‍ഹി, മുംബൈ, ഗോവ, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഇന്നലെ വൈകിട്ട് പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us