ബെംഗളൂരു: കർണാടകയിൽ വേനൽ കടുക്കുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില റെക്കോർഡ് വേഗത്തിൽ ഉയർന്നതോടെ ജനജീവിതം ദുസ്സഹമായി. വടക്കൻ കർണാടകയിലെ ബീദറിൽ കനത്ത ചൂടിനെത്തുടർന്ന് ഒരാൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയും കമലാനഗറിലെ സലൂൺ ജീവനക്കാരനുമായ മുഹമ്മദ് സമീർ (20) ആണ് ദേശീയ പാതയിൽ സൂര്യാതപമേറ്റു കുഴഞ്ഞുവീണു മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീദറിൽ 41.6 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. കലബുറഗിയിലാണ് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടത്. ഇവിടെ 40.2 മുതൽ 41.7 ഡിഗ്രി വരെയാണ് താപനില ഉയർന്നത്. റായ്ച്ചൂർ, വിജയപുര, ബെല്ലാരി, ബാഗൽക്കോട്ട് ജില്ലകളിലും ചൂട് 40 ഡിഗ്രിക്ക് മുകളിലായിരുന്നു. വടക്കൻ കർണാടകയിലെ അഞ്ച് ജില്ലകളിൽ താപനില ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് യെല്ലോ അലർട്ട് തുടരുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ബെളഗാവി, ചിത്രദുർഗ, ഗദഗ്, കലബുറഗി എന്നിവിടങ്ങളിലും ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്.
ബെംഗളൂരു നഗരത്തിലും സ്ഥിതി സമാനമാണ്. നഗരത്തിലെ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസിലെത്തി. ഇത് വരും ദിവസങ്ങളിൽ 37 ഡിഗ്രി കടക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇതിനുമുമ്പ് 1996 മാർച്ച് 29-ന് രേഖപ്പെടുത്തിയ 37.3 ഡിഗ്രിയും 2017 മാർച്ച് 8-ലെ 37.2 ഡിഗ്രിയുമാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയ ഉയർന്ന താപനിലകൾ. തീരദേശ മേഖലകളായ മംഗളൂരു, കർവാർ, ഉഡുപ്പി എന്നിവിടങ്ങളിലും താപനില വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വേനൽമഴയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതും ഉഷ്ണതരംഗത്തിന് ആക്കം കൂട്ടി. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]