ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട രാഷ്ട്രീയ പരിഹാസ്യ കൂട്ടായ്മ ‘കോക്രോച്ച് ജനത പാർട്ടി’ (സി.ജെ.പി) യുവാക്കൾക്കിടയിൽ വൻ തരംഗമാകുന്നു. തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് അപ്രത്യക്ഷമായതിന് തൊട്ടുപിന്നാലെ പുതിയ അക്കൗണ്ട് തുറന്ന് പ്രവർത്തനം സജീവമാക്കിയിരിക്കുകയാണ് ഈ ജനറേഷൻ സെഡ് (Gen Z) കൂട്ടായ്മ.
പ്രതീക്ഷിച്ചതുപോലെ തന്നെയാണ് സംഭവിച്ചതെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ട് കൂടി ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായും പാർട്ടിയുടെ സ്ഥാപകനും സോഷ്യൽ മീഡിയ കോർഡിനേറ്ററുമായ അഭിജീത് ദീപ്കെ വെളിപ്പെടുത്തി. “മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം”, “സെക്യുലർ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് മടിയന്മാർ” എന്നീ സ്ലോഗനുകളുമായാണ് സി.ജെ.പി സോഷ്യൽ മീഡിയയിൽ കളം നിറയുന്നത്. പേജ് തുടങ്ങി വെറും 24 മണിക്കൂറിനുള്ളിൽ 15,000-ത്തിലധികം ഫോളോവേഴ്‌സിനെ നേടിയ പാർട്ടിക്ക് നിലവിൽ ഇൻസ്റ്റാഗ്രാമിൽ 3 മില്യണും എക്സിൽ ഒരു ലക്ഷത്തിലധികവും ഫോളോവേഴ്‌സുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖരും ഈ പേജിനെ പിന്തുടരുന്നുണ്ടായിരുന്നു. നിലവിൽ സ്വന്തമായി ഒരു വെബ്‌സൈറ്റും ഈ കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്.
ഭരണസംവിധാനങ്ങളിലും തൊഴിലില്ലായ്മയിലും നിരാശരായ യുവാക്കളുടെ പ്രസ്ഥാനമായാണ് സി.ജെ.പി സ്വയം അവതരിപ്പിക്കുന്നത്. ഇതിന്റെ സ്ഥാപകനായ അഭിജിത് ദീപ്കെ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിട്ടുള്ളയാളും 2020-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പിക്ക് വേണ്ടി സോഷ്യൽ മീഡിയ പ്രചാരണം നയിച്ച വ്യക്തിയുമാണ്.
വ്യത്യസ്തമായ മാനിഫെസ്റ്റോ
അധികാരത്തിലെത്തിയാൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി സി.ജെ.പി പുറത്തിറക്കിയ മാനിഫെസ്റ്റോ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് രാജ്യസഭ സീറ്റ് നൽകുന്നത് ഒഴിവാക്കുക എന്നതാണ് മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനം. വോട്ടുകൾ നീക്കം ചെയ്താൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ യു.എ.പി.എ വകുപ്പ് ചുമത്തുക, പാർലമെന്റിലെ അംഗസംഖ്യ വർദ്ധിപ്പിക്കാതെ സ്ത്രീകൾക്ക് 50% സംവരണം ഏർപ്പെടുത്തുക, പ്രമുഖ കോർപ്പറേറ്റുകളായ അംബാനി, അദാനി എന്നിവരുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുക, കൂറുമാറുന്ന എം.പിമാർക്കും എം.എൽ.എമാർക്കും 20 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുക തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
വെറുമൊരു സോഷ്യൽ മീഡിയ ട്രോളിൽ ഒതുങ്ങാതെ, പാറ്റയുടെ മുഖംമൂടി ധരിച്ച് യമുനാ നദി വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലും ഈ കൂട്ടായ്മയിലെ യുവാക്കൾ സജീവമായി പങ്കെടുക്കുന്നുണ്ട്. തങ്ങളുടെ ആദ്യത്തെ വെർച്വൽ ‘ജെൻസി കൺവെൻഷൻ’ നടത്താനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി ഇപ്പോൾ. നേപ്പാളിലും ബംഗ്ലാദേശിലും ഉണ്ടായതുപോലുള്ള ഒരു ജനകീയ പ്രക്ഷോഭമായി ഇത് മാറുമോ എന്ന ചോദ്യത്തിന്, ഇന്ത്യയിലെ യുവജനതയ്ക്ക് ജനാധിപത്യ മൂല്യങ്ങൾക്കുള്ളിൽ നിന്ന് വിയോജിപ്പ് പ്രകടിപ്പിക്കാൻ കൃത്യമായി അറിയാമെന്നാണ് അഭിജിത് ദീപ്കെ പ്രതികരിച്ചത്.
ഡിജിറ്റൽ ഇടങ്ങളിൽ യുവാക്കൾക്കിടയിൽ വൻ സ്വീകാര്യതയോടെ മുന്നേറുന്ന കോക്രോച്ച് ജനത പാർട്ടി ഒരു രാഷ്ട്രീയ വിപ്ലവമായി മാറുമോ അതോ ആക്ഷേപഹാസ്യമായി കെട്ടടങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]