ബെംഗളൂരു വിമാനത്താവളത്തിൽ പ്രോട്ടോക്കോളിന് നിയന്ത്രണം 

ബെംഗളൂരു: ഐ.പി.എസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യാന്തര വിമാനത്താവളത്തില്‍ നല്‍കിവന്ന പ്രോട്ടകോള്‍ സുരക്ഷ കർണാടക സർക്കാർ പിൻവലിച്ചു.

ഡി.ജി.പിയുടെ മകള്‍ എന്ന നിലയിലുള്ള ഈ കാവല്‍ നടി രന്യ റാവു വൻ സ്വർണ കള്ളക്കടത്തിന് മറയാക്കിയതിനെത്തുടർന്നാണിത്.

യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാത്രമേ സുരക്ഷാ പ്രോട്ടോക്കോള്‍ നല്‍കൂ എന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ സുരക്ഷാ പ്രോട്ടോക്കോള്‍ നല്‍കില്ലെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തര) എസ്.ആർ. ഉമാശങ്കർ പറഞ്ഞു.

പ്രോട്ടോക്കോള്‍ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്വർണം കടത്തിയ കേസില്‍ നടി രന്യ റാവുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

സ്വർണക്കടത്ത് കുറ്റത്തിന് രന്യ റാവുവിനെ ഡിആർഐ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സംസ്ഥാന പോലീസ് പ്രോട്ടോക്കോള്‍ പരിശോധനക്ക് വിധേയമാക്കി.

പ്രോട്ടോക്കോള്‍ സ്റ്റാഫ് ബസവരാജുവിനെ ഡി.ആർ.ഐ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാല്‍ വിമാനം ഇറങ്ങുന്ന ഡി.ജിപിയുടെ മകളെ സ്വീകരിക്കാൻ നിർദേശം ലഭിച്ചിരുന്നുവെന്നും അവർ എന്താണ് കൊണ്ടുപോകുന്നതെന്ന് തനിക്ക് ഒരു സൂചനയും ലഭിച്ചില്ലെന്നും വ്യക്തമാക്കുന്ന മൊഴി നല്‍കിയതിനെത്തുടർന്ന് വിട്ടയക്കുകയായിരുന്നു.

നടിയുടെ വിവാഹത്തിനു ശേഷം തങ്ങള്‍ തമ്മില്‍ കാണുകപോലും ചെയ്തിട്ടില്ലെന്നാണ് ഡി.ജി.പി രാമചന്ദ്ര റാവുവിന്റെ പ്രതികരണം.

എന്നാല്‍ റാവുവിന്റെ മകന്റെ വിവാഹത്തില്‍ നടി കഴിഞ്ഞ മാസം പങ്കെടുക്കുകയും അടുത്തിടപഴകുകയും ചെയ്യുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.

മോശം പ്രവർത്തനങ്ങളുടെ മുൻകാല റെക്കാർഡുള്ളയാളാണ് ഡി.ജി.പി റാവു. 2014 ല്‍ മൈസൂരു സതേണ്‍ റേഞ്ചില്‍ ഐ.ജി.പിയായിരിക്കെ ഇദ്ദേഹം ഹവാല അഴിമതിയില്‍ കുടുങ്ങി നടപടിക്ക് വിധേയനായിരുന്നു.

കേരളത്തിലെ ബിസിനസുകാരന് കൈമാറാൻ കൊണ്ടുപോവുന്നതിനിടെ ബസില്‍ നിന്ന് രണ്ടു കോടിയിലേറെ രൂപ പോലീസ് പിടികൂടിയിരുന്നു.

എന്നാല്‍ 20 ലക്ഷം രൂപ പിടിച്ചെടുത്തതായാണ് രേഖയുണ്ടാക്കിയത്. മൈസൂരു യെല്‍വാളില്‍നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ബസില്‍നിന്നായിരുന്നു പണം പിടിച്ചത്.

പോലീസിന്റെ കൊള്ളക്കെതിരെ ബിസിനസുകാരൻ കേസ് ഫയല്‍ ചെയ്തതിനെത്തുടർന്ന് സി.ഐ.ഡി അന്വേഷണം നടത്തി.

സംഭവത്തില്‍ രാമചന്ദ്ര റാവുവിന്റെ പേഴ്‌സണല്‍ ഗണ്‍മാൻ ഉള്‍പ്പെടെ അറസ്റ്റിലായി.

ഇതേത്തുടർന്ന് റാവുവിനെ ദക്ഷിണ മേഖല ഐ.ജി സ്ഥാനത്ത് നിന്ന് നീക്കി തസ്തിക നല്‍കാതെ ബംഗളൂരു പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു.

വീണ്ടും ചുമതലകള്‍ നല്‍കി രണ്ട് വർഷത്തിനുശേഷംവ്യാജ ഏറ്റുമുട്ടല്‍ കൊല ആരോപണം ഈ ഉദ്യോഗസ്ഥനെതിരെ ഉയർന്നു.

ഗുണ്ടാസംഘാംഗങ്ങളായ ധർമ്മരാജ്, ഗംഗാധർ ചദച്ചന എന്നിവരുടെ മരണത്തെക്കുറിച്ച്‌ സി.ഐ.ഡി നടത്തിയ അന്വേഷണത്തില്‍ റാവുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us