മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ബെംഗളൂരു: സംസ്ഥാനത്തെ വീടുകളിലും ഫ്ലാറ്റുകളിലും ഇനി മുതൽ നാല് വ്യത്യസ്ത ബിന്നുകളിൽ മാലിന്യം ശേഖരിക്കണമെന്ന സുപ്രധാന നിർദ്ദേശവുമായി സർക്കാർ. കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ‘ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ 2026’ അനുസരിച്ചാണ് പുതിയ മാറ്റം. ഇതനുസരിച്ച് ജൈവമാലിന്യം (പച്ച ബിൻ), അജൈവമാലിന്യം (നീല ബിൻ), സാനിറ്ററി മാലിന്യം (ചുവപ്പ് ബിൻ), ഗാർഹിക ഹാനികരമായ മാലിന്യങ്ങൾ (കറുപ്പ് ബിൻ) എന്നിങ്ങനെ നാലായി തരംതിരിക്കണം. എന്നാൽ, നിയമം നടപ്പാക്കുന്നതിനുള്ള ഉപനിയമങ്ങൾ (ബൈലോ) രൂപീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുള്ളതിനാൽ പ്രായോഗിക തലത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

പുതിയ പരിഷ്‌കാരത്തോട് സമ്മിശ്ര പ്രതികരണമാണ് ബെംഗളൂരുവിലെ അപ്പാർട്ട്മെന്റ് അസോസിയേഷനുകളിൽ നിന്നും റസിഡന്റ്സ് വെൽഫെയർ ഗ്രൂപ്പുകളിൽ നിന്നും ഉണ്ടാകുന്നത്. ജൈവ-അജൈവ മാലിന്യങ്ങൾ നിലവിൽ വേർതിരിക്കുന്നുണ്ടെന്നും സാനിറ്ററി, ഇ-മാലിന്യങ്ങൾ എന്നിവ പൊതു ശേഖരണ കേന്ദ്രങ്ങളിൽ എത്തിക്കാൻ അപ്പാർട്ട്മെന്റുകൾ സജ്ജമാണെന്നും ഭാരവാഹികൾ പറയുന്നു. എന്നാൽ, എല്ലാ വീടുകളിലും സ്ഥലപരിമിതി ഉള്ളതിനാൽ നാല് ബിന്നുകൾ വെക്കുക പ്രായോഗികമല്ലെന്നാണ് ബാംഗ്ലൂർ അപ്പാർട്ട്മെന്റ് ഫെഡറേഷൻ പ്രസിഡന്റ് സതീഷ് മല്യ വ്യക്തമാക്കുന്നത്. കൂടാതെ, സ്വന്തം ചെലവിൽ മാലിന്യ സംസ്കരണം നടത്തുന്ന അപ്പാർട്ട്മെന്റുകൾക്ക് സ്വത്തുനികുതിയിൽ ഇളവ് നൽകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം

മാലിന്യ ശേഖരണ വാഹനങ്ങളിൽ ഈ നാല് തരം മാലിന്യങ്ങളും പ്രത്യേകം സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതും പൊതുജനങ്ങൾക്കിടയിലെ അവബോധമില്ലായ്മയുമാണ് പ്രധാന വെല്ലുവിളിയെന്ന് വിവിധ റസിഡന്റ്സ് ഫോറം പ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു. ജൈവമാലിന്യം ദിവസേനയും അജൈവമാലിന്യം ആഴ്ചയിൽ രണ്ടുതവണയും ശേഖരിച്ചിരുന്ന പഴയ രീതിയായിരുന്നു ജനങ്ങൾക്ക് എളുപ്പമെന്ന് മുൻ മേയർ ഗംഗാംബിക മല്ലികാർജുൻ അഭിപ്രായപ്പെട്ടു. പുതിയ സംവിധാനം വിജയിക്കണമെങ്കിൽ ബോധവൽക്കരണത്തോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ ശേഖരണ ശൃംഖല പൂർണ്ണമായും കുറ്റമറ്റതാക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts