പുലിവാലായി കുടപിടിച്ചുള്ള ബസ് ഓടിക്കൽ; ആർ.ടി.സി. ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ

ബെംഗളൂരു : മഴയത്ത് കുടചൂടി ട്രാൻസ്പോർട്ട് ബസ് ഓടിച്ച ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന വനിതാ കണ്ടക്ടർക്കും സസ്പെൻഷൻ.

നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി.യുടെ ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്തപ്പയെയും കണ്ടക്ടർ അനിതയെയുമാണ് സസ്പെൻഡ് ചെയ്തത്.

വ്യാഴാഴ്ചയാണ് ബെട്ടഗെരി-ധാർവാഡ് റൂട്ടിലോടുന്ന ബസിൽ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റിൽ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്.

അനിത ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബസ് ചോരുന്നതിനാൽ ഡ്രൈവർ കുടചൂടിയതാണെന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്.

ഒരു കൈയിൽ കുടപിടിച്ച് മറ്റേ കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് ബസ് ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതേപ്പറ്റി അന്വേഷണം നടത്തിയാണ് ആർ.ടി.സി. അധികൃതർ നടപടിയെടുത്തത്.

ബസ് ചോരുന്നതാണെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ വിശദീകരിച്ചു. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും തമാശക്കായാണ് ഡ്രൈവർ കുടചൂടി ബസ് ഓടിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു.

ഹനുമന്തപ്പയെയും വീഡിയോ മൊബൈലിൽ പകർത്തിയ കണ്ടക്ടർ അനിതയെയും സസ്‌പെൻഡ് ചെയ്തതായും അറിയിച്ചു. അനിതയുടെ പക്കലുണ്ടായിരുന്ന കുടവാങ്ങിയാണ് ബസ് ഓടിക്കുന്നതിനിടെ ഹനുമന്തപ്പ ചൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us