മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ കറങ്ങിയ അച്ഛൻ പോലീസ് പിടിയിൽ 

ബെംഗളൂരു: പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയില്‍ നഗരം കറങ്ങിയ 34 കാരന്‍ പോലീസ് പിടിയിൽ. കര്‍ണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം.  പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിന്റെ പിന്‍സീറ്റില്‍ വച്ച്‌ രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്.

ഭോവ്‌ലി ഗല്ലിയില്‍ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തന്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. നാല് മാസങ്ങള്‍ക്കു മുന്‍പ് അഞ്ജലി ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയിരുന്നു. തുടര്‍ന്ന് നാല് മക്കളെ തനിക്കൊപ്പം നിര്‍ത്തണമെന്ന് ലക്ഷ്മികാന്ത് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് ഭാര്യ തയ്യാറായില്ല. കഴിഞ്ഞ ദിവസം കുട്ടികളെ കൊണ്ടുപോകാന്‍ ലക്ഷ്മികാന്ത് എത്തിയെങ്കിലും ഭാര്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇവര്‍ക്കിടയില്‍ വഴക്കുണ്ടാവുകയായിരുന്നു. പിന്നീട് നാല് മക്കളെയുമായി പോയ ലക്ഷ്മികാന്ത് രണ്ട് മക്കളെ കൊലപ്പെടുത്തി. ഇളയ മക്കളായ മോഹിത് (5), ശ്രേയ (3) എന്നിവര്‍ അറിയാതെയായിരുന്നു കൊലപാതകം.

ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ലക്ഷ്മികാന്ത് ഇവരെയും കൊണ്ട് ഓട്ടോറിക്ഷയില്‍ നാട്ടിൽ കറങ്ങി. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങി.

നാല് മക്കളെയും കൊല്ലാനായിരുന്നു ലക്ഷ്മികാന്തിന്റെ ശ്രമമെന്ന് പോലീസ് പറഞ്ഞു. ഭാര്യക്കൊപ്പം അയച്ചാല്‍ കുഞ്ഞുങ്ങളുടെ ജീവിതം അപകടത്തിലാവുമെന്ന് ഇയാള്‍ ഭയന്നു. അതുകൊണ്ടാണ് കുട്ടികളെ കൊന്നുകളയാന്‍ ഇയാള്‍ തീരുമാനിച്ചത്. രണ്ട് മക്കളെ കൊന്നതോടെ ഭയന്നുപോയ ഇയാള്‍ ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്തുചെയ്യണമെന്ന് ധാരണയില്ലാതെയാണ് പിന്നീട് ഇയാള്‍ മൃതദേഹങ്ങളുമായി ഓട്ടോയില്‍ കയറിയതെന്നും പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us