ബെംഗളൂരു: അന്തരിച്ച അധോലോക നായകനും വ്യവസായിയുമായിരുന്ന മുത്തപ്പ റായിയുടെ മകൻ റിക്കി റായിയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാറായ ലാംബോർഗിനിയിൽ തീപ്പൊരി ചിതറിച്ചും അപകടകരമായ രീതിയിലും അഭ്യാസപ്രകടനം നടത്തുന്ന പഴയ വീഡിയോ ദൃശ്യങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മേയ് 20-ന് അർദ്ധരാത്രിക്ക് ശേഷം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (കെ.ഐ.എ) റോഡിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം ഈ വാഹനം ഓടിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സാദഹള്ളി ടോൾ പ്ലാസയിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും, ഈ ലാംബോർഗിനി കാർ നിർദ്ദിഷ്ട സമയത്ത് ടോൾ കടന്നുപോയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം ദേവനഹള്ളി ട്രാഫിക് പോലീസാണ് റിക്കി റായിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. ‘KA-05-NR-0009’ എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ലാംബോർഗിനി കാറിനെതിരെയാണ് നടപടി. മോട്ടോർ വാഹന നിയമത്തിലെ അപകടകരമായ ഡ്രൈവിംഗ്, നിയമവിരുദ്ധമായി വാഹനം പരിഷ്കരിക്കൽ (മോഡിഫിക്കേഷൻ), സുരക്ഷാ-ശബ്ദ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവ ഉൾപ്പെടുന്ന വിവിധ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 281-ഉം പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
മൂന്ന് ദിവസത്തിനകം വാഹനവും അതിന്റെ രേഖകളുമായി ദേവനഹള്ളി ട്രാഫിക് പോലീസിന് മുന്നിൽ ഹാജരായി രേഖാമൂലം വിശദീകരണം നൽകാൻ റിക്കി റായിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത സമയത്തിനകം ഹാജരാകാതിരുന്നാൽ മറ്റ് നോട്ടീസുകളൊന്നും നൽകാതെ തന്നെ കർശനമായ നിയമനടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മാർച്ച് 21-ന് എം.ജി. റോഡിലെ അനിൽ കുംബ്ലെ സർക്കിളിലും കബ്ബൺ റോഡിലും ഇതേ ലാംബോർഗിനി കാർ ഉപയോഗിച്ച് അപകടകരമായ രീതിയിൽ ഡ്രിഫ്റ്റിംഗ് (വാഹനം വട്ടത്തിൽ കറക്കുക) നടത്തിയതിനും റിക്കി റായിക്കെതിരെ നിയമനടപടികൾ ഉണ്ടായിരുന്നു. അന്ന് താനല്ല വാഹനം ഓടിച്ചതെന്ന് റിക്കി റായി ആദ്യം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റായി തന്നെയാണ് കാറോടിച്ചിരുന്നതെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.
