ബെംഗളൂരു: വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് പരിധിയിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ സ്ത്രീയുടെ മേൽ സ്കൂൾ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. വൈറ്റ്ഫീൽഡ് സ്വദേശിയായ കാന്തയാണ് അപകടത്തിൽ മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ മകൾ നേഹയെ കോളേജിലാക്കാൻ പോകുന്നതിനിടെയാണ് നടുക്കുന്ന അപകടം സംഭവിച്ചത്. മരത്തഹള്ളിയിൽ നിന്നും സിദ്ധാപുരത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും.
വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് ഈ റോഡിൽ വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളം നിറഞ്ഞതിനാൽ റോഡിലെ വൻ കുഴികൾ കാണാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. സഞ്ചരിച്ചുകൊണ്ടിരുന്ന സ്കൂട്ടർ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിയുകയും കാന്തയും മകളും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം ഇവർക്ക് തൊട്ടുപിന്നാലെ വന്ന സ്കൂൾ ബസ് കാന്തയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ കാന്ത സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. മകൾ നേഹ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വിവിരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
