നഗരത്തിലെ ഇന്ദിരാ കാന്റീനുകൾക്കുനേരേ അഴിമതി ആരോപണങ്ങൾ!!

ബെംഗളൂരു: ഇന്ദിരാ കാന്റീനുകൾക്കുനേരേ അഴിമതി ആരോപണങ്ങൾ. ഇത് അന്വേഷിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ നിർദേശ പ്രകാരം ഇതുസംബന്ധിച്ച കത്ത് തിങ്കളാഴ്ച അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് ഇന്ദിരാ കാന്റീനുകളെ ഉയർത്തിക്കാട്ടിയിരുന്നത്.

സംസ്ഥാനസർക്കാർ നൽകുന്ന സബ്‌സിഡി കാന്റീനുകൾ കരാറെടുത്തവർ അർഹതപ്പെട്ടതിലുമേറെ കൈവശപ്പെടുത്തുന്നുവെന്നും നിർമാണ ഘട്ടത്തിൽ വൻ അഴിമതി നടന്നുവെന്നുമാണ് ഇന്ദിരാ കാന്റീനുകൾക്കെതിരായ പ്രധാന ആരോപണം.

കാന്റീനുകളുടെ നടത്തിപ്പ് കരാറെടുത്ത ഷെഫ് ടോക്ക് ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി, റിവാർഡ്‌സ് എന്നീ കമ്പനികൾ ഇതുവരെ 6.8 കോടി സബ്‌സിഡിയിനത്തിൽ കൈപ്പറ്റി. ഇത് അനധികൃതമാണെന്നും ആരോപണമുണ്ട്. പുതിയ സർക്കാർ അധികാരമേറ്റശേഷം ഇന്ദിരാകാന്റീനുകളുടെ പേര് അന്നപൂർണ കാന്റീനുകൾ എന്നാക്കി മാറ്റാൻ തീരുമാനമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ഇവയുടെ പ്രവർത്തനം നിർത്തിയേക്കുമെന്നും അഭ്യൂഹമുയർന്നു.

അതേസമയം ഇന്ദിരാ കാന്റീനുകൾ സംബന്ധിച്ചു ഒരുതരത്തിലുമുള്ള അഴിമതിയുമില്ലെന്നും ഏതുതരത്തിലുമുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും ബെംഗളൂരു മേയർ ഗംഗാംബികെ മല്ലികാർജ്ജുൻ അറിയിച്ചു.

എന്നാൽ പല ഇന്ദിരാകാന്റീനുകളിലും ആവശ്യത്തിന് ഫണ്ട് ലഭ്യമാകുന്നില്ലെന്ന് കരാറുകാർ പ്രതികരിച്ചു. സബ്‌സിഡി അനധികൃതമായി നേടിയെടുക്കുന്നുവെന്നത് ആരോപണം മാത്രമാണെന്നും കരാറുകാർ പറയുന്നു. നഗരത്തിൽ 174 കാന്റീനുകളും 15 മൊബൈൽ കാന്റീനുകളുമാണ് പ്രവർത്തിക്കുന്നത്.

ഇവയിലൂടെ ഒരുമാസം ശരാശരി 6.27 ലക്ഷം പേർക്കു കുറഞ്ഞചെലവിൽ ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാണ് കണക്ക്. നിർമാണത്തൊഴിലാളികളും താഴ്‌ന്ന വരുമാനക്കാരുമാണ് കാന്റീനിന്റെ പ്രധാന ഉപഭോക്താക്കൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us