അല്‍വര്‍ ആള്‍ക്കൂട്ട കൊലപാതകം: പൊലീസ് പരിഗണന നല്‍കിയത് ‘പശു’വിന് തന്നെ!!

അല്‍വര്‍‍: ഇന്ത്യയില്‍ മനുഷ്യരേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍ തന്നെ. അല്‍വര്‍ ആള്‍ക്കൂട്ട കൊലപാതകം ഇതാണ് തെളിയിക്കുന്നത്.

രാജസ്ഥാനിലെ അല്‍വറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു സംഘം ആളുകള്‍ അക്ബര്‍ ഖാനെ ആക്രമിച്ചത്. പശുക്കടത്തിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അക്ബര്‍ ഖാന് വളരെ ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ യാതൊരു താത്പര്യവും കാട്ടിയില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. പൊലീസ് പരിഗണന നല്‍കിയത് പശുക്കള്‍ക്കായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് ആദ്യം പശുക്കളെ 10 കിലോമീറ്റര്‍ ദൂരെയുള്ള ഗോശാലയില്‍ എത്തിച്ചു. അതിനുശേഷമാണ് ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിച്ചത്. അതായത് അക്ബര്‍ ഖാനെ സംഭവസ്ഥലത്ത് നിന്നും 7 കിലോമീറ്റര്‍ ദൂരെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കാന്‍ പൊലീസിന് വേണ്ടി വന്നത് മൂന്നുമണിക്കൂറിലേറെ സമയം!! അക്ബര്‍ ഖാന്‍ ഇതിനോടകം മരിച്ചിരുന്നു.

പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ രജിസ്റ്ററില്‍ പറയുന്നതനുസരിച്ച് അക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിച്ചത് പുലര്‍ച്ചെ 4 മണിക്കാണ്. എന്നാല്‍ ഇയാള്‍ക്ക്നേരെ ആക്രമണം നടക്കുന്നതായി പൊലീസിന് വിവരം നല്‍കിയത് 12:41നാണ്. പശു സംരക്ഷകന്‍ നവല്‍ കിഷോര്‍ ആണ് പൊലീസിന് വിവരം നല്‍കിയത്. 15 -20 മിനിറ്റിനകം സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇത്ര വൈകിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇപ്പോള്‍ പൊലീസിന് ഉത്തരമില്ല.

കൂടാതെ പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോകും വഴി വാഹനം നിര്‍ത്തി ചായകുടിക്കാനും പൊലീസ് മറന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൂടാതെ, പരിക്കേറ്റ അക്ബറിനെ വാഹനത്തില്‍ വെച്ച്‌ പൊലീസ് മര്‍ദിക്കുന്നത് കണ്ടുവെന്ന് ഒരു സ്ത്രീ പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.

എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കേസന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്. ആശുപത്രിയിലെത്തിക്കാന്‍ എന്തുകൊണ്ട് കാലതാമസം നേരിട്ടുവെന്ന് അന്വേഷിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അല്‍വറിലെ രാംഗര്‍ പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പശുകടത്തിന്‍റെ പേരില്‍ കൊലപാതകമുണ്ടായത്. സ്വദേശമായ ഹരിയാനയിലെ കോല്‍ഗ്നാവില്‍ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാല്‍വാന്ദിയിലേക്ക് രണ്ട് പശുക്കളുമായെത്തിയ അക്ബര്‍ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അന്‍പതോളം പേര്‍ ചേര്‍ന്നാണ് അക്ബറിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us