ബംഗളൂരു: കർണാടകയിൽ ഭരണം പിടിക്കാൻ സഖ്യത്തിലായ ജെഡിഎസും കോൺഗ്രസും തെരഞ്ഞെടുപ്പു വേദികളിലും ഒരുമിക്കുന്നു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജയനാഗർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് ജെഡിഎസ് തീരുമാനം. ബിജെപിയുടെ സിറ്റിങ് സീറ്റിൽ ഒരുമിച്ച് പോരാടാൻ തീരുമാനിച്ചതോടെ സഖ്യസ്ഥാനാർത്ഥിക്ക് സാധ്യതകൾ ഏറെയാണ്. സഖ്യ തീരുമാനത്തിന്റെ ഭാഗമായി ജെഡിഎസ് സ്ഥാനാർത്ഥിയെ ജെഡിഎസ് പിൻവലിച്ചു. ജയാനഗറിൽ കലെഗൗഡയായിരുന്നു ജെഡിഎസിന്റെ സ്ഥാനാർത്ഥി.
കലെഗൗഡയെ പിൻവലിച്ച് ജെഡിഎസ് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. സൗമ്യ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മുൻ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ. വരുന്ന തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. സൗമ്യ റെഡ്ഡിക്കായി പ്രവർത്തകർ പ്രചരണ രംഗത്തിറങ്ങി തുടങ്ങി ജെഡിഎസ് പ്രവർത്തകർ. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്ന് ജെഡിഎസ് അധ്യക്ഷൻ ദേവ ഗൗഡ വ്യക്തമാക്കി. രാമലിംഗ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ദേവ ഗൗഡ പിന്തുണ പ്രഖ്യാപിച്ചത്.
സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർത്ഥിയുമായ ബി.എൻ വിജയ് കുമാർ ഹൃദയാഘതത്തെ തുടർന്ന് മരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. കഴിഞ്ഞ മാസം നാലിനായിരുന്നു വിജയ് കുമാറിന്റെ മരണം. ബിജെപിയുടെ കോട്ടയാണ് ജയാനഗർ. നഗരസഭയിലെ (ബിബിഎംപി) ഏഴു വാർഡുകളിൽ ആറിലും ബിജെപിയുടെ കൗൺസിലർമാരാണ്. വിജയ് കുമാറിന്റെ സഹോദരൻ ബി.എൻ പ്രഹ്ലാദ് ആണ് ബിജെപി സ്ഥാനാർത്ഥി.
അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന രാജരാജേസ്വരി നഗറിൽ കോൺഗ്രസും ജെഡിഎസും മത്സരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി മുനിരത്‌നയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ജെഡിഎസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്താണ് എത്തിയത്.
