ശ്രീദേവിയുടെ മൃതദേഹം രാത്രി ഒന്‍പതു മണിക്ക് മുംബൈയിലെത്തും.

ദുബായ്: ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച വിമാനം രാത്രി ഒന്‍പതു മണിയോടെ മുംബൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ കേസ് നടപടികള്‍ അവസാനിപ്പിച്ച്‌ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത  മൃതദേഹം എംബാം നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയത്.

അനിൽ അംബാനിയുടെ സ്വകാര്യ ജെറ്റ് ഇതിനായി ദുബായില്‍ എത്തിച്ചേര്‍ന്നിരുന്നു. റിലയൻസ് ട്രാൻസ്പോർട്ട് ആൻഡ് ട്രാവൽ ലിമിറ്റഡിന്‍റെ 13 സീറ്റര്‍ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം എത്തിക്കുന്നത്. അര്‍ജുന്‍ കപൂറും അനന്തരവന്‍ സൗരഭ് മല്‍ഹോത്രയും ബോണി കപൂറിനൊപ്പം മൃതദേഹത്തെ അനുഗമിക്കും.സംസ്കാരം നാളെ വൈകിട്ട് മൂന്നരയ്ക്ക്. വിലെപേരൽ സേവ സമാജ് ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ 9.30 മുതൽ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. ആയിരക്കണക്കിന് ആരാധകരാണ് മുംബൈയിലെ കപൂര്‍ കുടുംബത്തിന്‍റെ വസതിക്ക് മുന്നില്‍ കാത്തിരിക്കുന്നത്.

ബര്‍ദുബായിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കിയത്. അനുമതി പത്രം കോണ്‍സുലേറ്റിലെത്തിച്ചതോടെ നടപടികള്‍ പൂര്‍ത്തിയായി.

ശ്രീദേവിയുടെ ഫോറന്‍സിക് റിപ്പോട്ടും മരണകാരണങ്ങളും പരിശോധിക്കുന്നതിന് പുതിയ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ തലയിലുള്ള മുറിവല്ല മരണകാരണമെന്ന് കണ്ടെത്തിയതോടെ മൃതദേഹം വിട്ടു നല്‍കാന്‍ പ്രൊസിക്യൂട്ടര്‍ അനുമതി നല്‍കുകയായിരുന്നു.

ബോധരഹിതയായി കുളിമുറിയിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീണ നടിയുടെ ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചത്. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us