വിദ്യാർത്ഥിനി പരീക്ഷക്ക് എത്തിയത് ആംബുലൻസിൽ

ചെന്നൈ : വയറിനു ശസ്ത്രക്രിയ കഴിഞ്ഞ് നേരെ പരീക്ഷാ ഹോളിലേക്ക് എത്തി പരീക്ഷ എഴുതിയ 17 കാരിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ താരം.

തിരുപ്പൂര്‍ ജില്ലയിലെ കുപ്പണ്ടംപാളയത്താണ് സംഭവം. റിതാനിയ എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ ആരോഗ്യസ്ഥിതി പോലും നോക്കാതെ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ പരീക്ഷയ്‌ക്ക് എത്തിയത്.

കഠിനമായ വയറുവേദനെ തുടര്‍ന്ന് മേയ് 2 നാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടലിലേക്ക് രക്തം എത്തിക്കുന്ന നാഡികളില്‍ ഒന്ന് പൂര്‍ണമായും അടഞ്ഞതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഈ കുട്ടിയെ ലാപ്പറോസ്‌കോപിക്ക് വിധേയയാക്കേണ്ടി വന്നു.

എന്നാല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ സ്‌കൂളില്‍ പോയി പരീക്ഷ എഴുതണമെന്ന് കുട്ടി ഡോക്ടര്‍മാരോട് ആവശ്യപ്പെടുകയായിരുന്നു. അസുഖം ഭേദമായി വരുന്നത് കണ്ട ഡോക്ടര്‍മാര്‍ കുട്ടിയെ പരീക്ഷ എഴുതാനും അനുവദിച്ചു. മെഡിക്കല്‍ ടീമിനൊപ്പം ആംബുലന്‍സിലാണ് കുട്ടി പരീക്ഷാ കേന്ദ്രത്തിലേക്ക് എത്തിയത് . പരീക്ഷ എഴുതാന്‍ അവള്‍ വളരെ ഉത്സാഹം കാണിച്ചതിനാല്‍ തങ്ങള്‍ അവള്‍ക്ക് അനുവാദം നല്‍കി, പക്ഷേ അവളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുകയും ആംബുലന്‍സില്‍ അവള്‍ക്കൊപ്പം മെഡിക്കല്‍ സംഘത്തെ അയയ്‌ക്കുകയും ചെയ്തു, എന്ന് റിതാനിയയെ ചികിത്സിച്ച ഡോക്ടര്‍ അരുള്‍ ജോതി പറഞ്ഞു.

പരീക്ഷാ കേന്ദ്രത്തില്‍ യൂണിഫോം ഇട്ട് എത്തിയ പെണ്‍കുട്ടിയെ കൈയ്യില്‍ എടുത്താണ് മെഡിക്കല്‍ അറ്റന്‍ഡര്‍ അകത്തേക്ക് കയറ്റിയത്. സുഖമായി പരീക്ഷ എഴുതിയ കുട്ടി ആശുപത്രിയിലേക്ക് തന്നെ മടങ്ങി പോകുകയായിരുന്നു. ചികിത്സ തുടരുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us