ബെംഗളൂരു: അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ മാരകായുധവുമായി ആക്രമിക്കാൻ ശ്രമിച്ച പത്തൊൻപതുകാരനായ കുപ്രസിദ്ധ റൗഡി ഷീറ്ററെ പോലീസ് വെടിവെച്ചു വീഴ്ത്തി. തെക്കൻ ബെംഗളൂരുവിലെ സിംഗേന അഗ്രഹാരയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഹെബ്ബഗോഡി തിരുപ്പാളയം സ്വദേശിയായ ജീവയാണ് (19) പോലീസിന്റെ വെടിയേറ്റ് പിടിയിലായത്. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകം, പിടിച്ചുപറി, കവർച്ച, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ജീവ. കർണാടകയ്ക്ക് പുറമെ തമിഴ്‌നാട് പോലീസും തിരയുന്ന ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഹെബ്ബഗോഡി, ഇലക്ട്രോണിക്സ് സിറ്റി പരിസരങ്ങളിൽ നടന്ന ചില വൻ കവർച്ചാ കേസുകളിലും ജീവയ്ക്ക് പങ്കുണ്ടായിരുന്നു. ഇയാൾ സിംഗേന അഗ്രഹാരയിലെ ഒരു തോട്ടത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹെബ്ബഗോഡി ഇൻസ്പെക്ടർ സോമശേഖറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലർച്ചെയോടെ ഇവിടേക്ക് എത്തിയത്. തോട്ടം വളഞ്ഞ പോലീസ് സംഘം ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ജീവ കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കോൺസ്റ്റബിൾ നാഗേഷിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പരിഭ്രാന്തനാകാതെ കോൺസ്റ്റബിളിനെ രക്ഷിക്കാൻ ശ്രമിച്ച പോലീസ് സംഘത്തിന് നേരെ ജീവ വീണ്ടും അക്രമണം അഴിച്ചുവിട്ടു. ഇതോടെ സ്വയരക്ഷാർത്ഥം സബ് ഇൻസ്പെക്ടർ അയ്യപ്പ ജീവയുടെ കാലിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് വീണ പ്രതിയെ പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴ്പ്പെടുത്തിയത്. പരിക്കേറ്റ ജീവയെയും കോൺസ്റ്റബിൾ നാഗേഷിനെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആഴ്ചകളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ജീവയ്ക്കെതിരെ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പോലീസിനെ വധിക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഹെബ്ബഗോഡി പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
