ബെംഗളൂരു: ദുബായിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച മലയാളി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കണ്ണൂർ സ്വദേശിയായ കെ. മജീദ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.37 കോടി രൂപ വിലവരുന്ന 899.50 ഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ നടത്തിയ കർശന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. നാല് ക്യാപ്സ്യൂൾ ട്യൂബുകളിലാക്കി പേസ്റ്റ് രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ കൃത്യമായ ഇടപെടലാണ് സ്വർണക്കടത്ത് പിടികൂടാൻ സഹായിച്ചത്.
പിടികൂടിയ സ്വർണത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അന്താരാഷ്ട്ര സ്വർണക്കടത്ത് റാക്കറ്റുകളുമായി മജീദിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും, ഇയാൾ ഇതിന് മുൻപും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
