ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതികളിലൊരാളായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു (54) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി അസുഖബാധിതനായി കടുത്ത ചികിത്സയിലായിരുന്നു അദ്ദേഹം.

ശബരിമലയിലെ ദ്വാരപാലക ശില്പ പാളി കേസിലും കട്ടിളപ്പാളി കേസിലും രണ്ടാം പ്രതിയായ മുരാരി ബാബു മാസങ്ങൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്. കേസിൽ അറസ്റ്റിലായി 90 ദിവസങ്ങൾക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയാണ് ഇയാൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യത്തെ പ്രതി കൂടിയായിരുന്നു ഇദ്ദേഹം.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

പോലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സേവനമാരംഭിക്കുന്നത്. 1994-ൽ പോലീസിൽ കോൺസ്റ്റബിളായി കണ്ണൂരിൽ പരിശീലനം നേടിയെങ്കിലും അത് പൂർത്തിയാക്കാതെ 1997-ൽ ദേവസ്വം ബോർഡിൽ ജീവനക്കാരനായി ചേരുകയായിരുന്നു. ബോർഡിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ സഹായിയായി തുടക്കം കുറിച്ച ഇയാൾക്ക് പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം ലഭിച്ചു.

വൈക്കം, ഏറ്റുമാനൂർ, തിരുനക്കര തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് ‘സ്പെഷ്യൽ ഓഫീസർ’ തസ്തികയിലും ഇദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. ചങ്ങനാശേരി പെരുന്നയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മുരാരി ബാബുവിന്, ദേവസ്വം ബോർഡിൽ ജോലി ലഭിച്ചതിന് ശേഷം വൻതോതിൽ വഴിവിട്ട സമ്പാദ്യമുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനിലെ സജീവ അംഗം കൂടിയായിരുന്നു ഇയാൾ.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

2019-ൽ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവയിൽ പൊതിഞ്ഞിരുന്ന സ്വർണ്ണപ്പാളികൾ പുറത്തുകടത്തി കവർച്ച നടത്തി എന്നതാണ് മുരാരി ബാബുവിനെതിരെയുള്ള കേസ്. സ്വർണ്ണപ്പാളി വെറും ചെമ്പാണെന്ന വ്യാജരേഖ ആദ്യം തയ്യാറാക്കിയത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവായിരുന്നു. എന്നാൽ, താൻ എഴുതി നൽകിയാൽ മാത്രം കാര്യങ്ങൾ നടക്കില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറും അടക്കമുള്ള ഉന്നതരുടെ അനുമതിയോടെയാണ് കാര്യങ്ങൾ നടന്നതെന്നുമായിരുന്നു ചോദ്യം ചെയ്യലിൽ മുരാരി ബാബു നൽകിയ മൊഴി. കേസിലെ നിർണ്ണായക പ്രതിയുടെ വിയോഗത്തോടെ അന്വേഷണത്തിന്റെ തുടരിനടപടികൾ ഇനി ഏത് രീതിയിലാകുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts