മുംബൈ: സ്റ്റാൻഡപ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി സേജൽ പവാറിനെതിരെയുള്ള വിവാദം അന്വേഷിക്കാൻ അവർ പഠിക്കുന്ന കെ.ഇ.എം മെഡിക്കൽ കോളേജ് രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. കോമഡി ഷോയുടെ അവതാരകനായ പ്രണിത് മോറെ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, പോസ്റ്റ്മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് തമാശ പറയുമായിരുന്നു എന്ന് പുണെ സ്വദേശിനിയായ സേജൽ നടത്തിയ പരാമർശമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ മഹാരാഷ്ട്ര സൈബർ പോലീസ് സേജലിനെതിരെ കേസെടുത്തിരുന്നു.
സേജൽ പവാർ നടത്തിയ അഭിപ്രായപ്രകടനം ഒരു രീതിയിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കെ.ഇ.എം മെഡിക്കൽ കോളേജ് ഡീൻ ഡോ. ഹരീഷ് പഥക് വ്യക്തമാക്കി. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കോളേജ് അധികൃതർ കാണുന്നതെന്നും കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം വിദ്യാർത്ഥിനിക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡീൻ അറിയിച്ചു.
അതേസമയം, എന്തും പറയാനുള്ള അവകാശമായി അഭിപ്രായസ്വാതന്ത്ര്യത്തെ കാണാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മറ്റുള്ളവരോടുള്ള ബഹുമാനത്തിന്റെയും അതിരുകൾക്കുള്ളിൽ നിന്ന് വേണം അഭിപ്രായപ്രകടനങ്ങൾ നടത്താൻ. സ്റ്റാൻഡപ് കോമഡി ഷോകൾ താനടക്കം കാണാറുള്ളതാണെന്നും എന്നാൽ നർമ്മം ഒരിക്കലും മാന്യതയുടെ പരിധികൾ ലംഘിക്കുന്നതാകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതേ കോമഡി ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ ഗുരുഗ്രാം സ്വദേശി ഹിമാൻഷു ജാൻഗ്രയ്ക്കെതിരെയും, സ്റ്റാൻഡ് അപ് കൊമീഡിയൻ പ്രണിത് മോറെയ്ക്കെതിരെയും സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]