ബെംഗളൂരു: മാർച്ച് 24-ന് ആറുവയസ്സുകാരി പി. വെന്നില ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ ഗുരുതര വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കഡുഗോഡി പൊലീസ് സ്റ്റേഷനിലെ മുൻ ഇൻസ്പെക്ടർ രംഗസ്വാമി, സബ് ഇൻസ്പെക്ടർ നിംഗരാജു, കോൺസ്റ്റബിൾ ഹാലേഷ് എന്നിവർക്കെതിരെയാണ് അനാസ്ഥയ്ക്കും അലസതയ്ക്കും നടപടിയെടുത്തത്. തെറ്റായ ഉദ്ദേശ്യത്തോടെയാണ് ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചതെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതായും ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. മറ്റൊരു ഡിവിഷനിലെ അസിസ്റ്റന്റ് കമ്മീഷണർക്കാണ് നിലവിൽ പുനരന്വേഷണ ചുമതല.
കാറിനുള്ളിൽ ഐസ്ക്രീം തെറിപ്പിച്ചതിന് അമ്മയുടെ ലിവിങ് ടുഗെദർ പങ്കാളിയായ മോഹൻ ജി.എം. കുട്ടിയുടെ വയറ്റിൽ കൈമുട്ടുകൊണ്ട് ശക്തമായി ഇടിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായിരുന്നു. എന്നാൽ, കാറിനുള്ളിൽ ജനലുകൾ അടച്ചുറങ്ങിയപ്പോൾ ശ്വാസംമുട്ടി മരിച്ചതാണെന്ന കുട്ടിയുടെ അമ്മയും അഭിഭാഷകയുമായ പി. പ്രിയങ്കയുടെ മൊഴി വിശ്വസിച്ച് പൊലീസ് അന്വേഷണം ഇഴച്ചു കൊണ്ടുപോവുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വയറ്റിലെ ആന്തരിക പരിക്കുകളും ശ്വാസംമുട്ടലുമാണ് മരണകാരണമെന്ന് സൂചിപ്പിച്ചിട്ടും, കുട്ടി തലേദിവസം വീണപ്പോൾ പറ്റിയ പരിക്കാണെന്ന അമ്മയുടെ വാദം പൊലീസ് അതേപടി വിശ്വസിച്ചു. ഇതേതുടർന്ന് പ്രതിയായ മോഹന് മുൻകൂർ ജാമ്യം നേടാനും കഴിഞ്ഞു.
ലോക്ആയുക്ത ഐ.ജി.പിയായ ഡോ. സുബ്രഹ്മണ്യേശ്വര റാവുവിന്റെ ഇടപെടലാണ് കേസിൽ നിർണായക വഴിത്തിരിവായത്. കുട്ടിയുടെ പിതാവ് പ്രവീൺ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് യുകെയിൽ ചൈൽഡ് സ്പെഷ്യലിസ്റ്റായ തന്റെ സഹോദരി പൂർണിമ പാണ്ഡെയ്ക്ക് അയച്ചുനൽകിയിരുന്നു. ഇവർ തന്റെ സഹപാഠിയായ ഐ.ജി.പി ഡോ. റാവുവിനെ വിവരമറിയിക്കുകയായിരുന്നു. ആദ്യദിവസം മുതൽ തന്നെ ഇതൊരു കൊലപാതകക്കേസ് ആയിരുന്നിട്ടും പ്രതികൾക്ക് തെളിവ് നശിപ്പിക്കാനും മുൻകൂർ ജാമ്യം എടുക്കാനും പൊലീസ് ഒത്താശ ചെയ്തുവെന്ന് ഐ.ജി.പി കടുത്ത ഭാഷയിൽ വിമർശിച്ചു. തുടർന്ന് ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ കുട്ടിയുടെ അമ്മ പ്രിയങ്കയെയും പങ്കാളിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
