കോഴിക്കോട്: വിവാദ യൂട്യൂബറും ഓൺലൈൻ ഗെയിമറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. പോക്സോ കേസുകൾ, നർക്കോട്ടിക്-എം.ഡി.എം.എ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചാരണം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിലാണ് ഡി.ജി.പി റവാഡ ചന്ദ്രശേഖർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഹമ്മദ് നിഹാദും, ഇയാളുടെ ‘എം.ആർ.എസ് ഗ്യാങ്’ എന്ന കൂട്ടായ്മയിലുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദ്, ഷമീർ, ജാസി എന്നിവരും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം കടുത്ത ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും രംഗത്തുവന്നതോടെയാണ് വിവാദം മുറുകിയത്. തൊപ്പി എം.ഡി.എം.എ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് സുഹൃത്തുക്കൾ ആരോപിച്ചത്. ഇതിനുപുറമെ, ഇയാളുടെ മുറിയിൽ നിന്ന് കഞ്ചാവ് പാക്കറ്റ് കണ്ടെടുത്തുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും ഇവർ പുറത്തുവിട്ടിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പണം നൽകി ലൈംഗിക ചൂഷണം നടത്തിയെന്നും, പിന്നീട് ഈ പ്രശ്നങ്ങൾ പണം കൊടുത്ത് ഒതുക്കുകയാണ് ചെയ്തതെന്നും സുഹൃത്തുക്കൾ ആരോപിച്ചിരുന്നു.
എന്നാൽ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് മുഹമ്മദ് നിഹാദും പിന്നീട് രംഗത്തെത്തി. ആരോപണം ഉന്നയിച്ച ഷമീർ, മുഹമ്മദ് എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ കൂടുതൽ റീച്ച് (Reach) ലഭിക്കുന്നതിന് വേണ്ടിയാണ് സുഹൃത്തുക്കൾ തനിക്കെതിരെ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും, ഇവർക്കെതിരെ ക്രിമിനൽ കേസുകളും മാനനഷ്ടക്കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിഹാദ് വ്യക്തമാക്കി.
സമൂഹത്തിന് മുന്നിൽ തന്റെ വ്യക്തിത്വം തകർക്കാൻ സാധ്യമായതെല്ലാം അവർ ചെയ്തുകഴിഞ്ഞുവെന്നും, എന്നാൽ കേവലം ആരോപണങ്ങൾ ഉന്നയിച്ചതുകൊണ്ട് മാത്രമായില്ല, അതിന് കൃത്യമായ തെളിവുകൾ വേണമെന്നും നിഹാദ് പ്രതികരിച്ചു. താൻ പോക്സോ കേസിലോ നിർബന്ധിത ഗർഭച്ഛിദ്രത്തിലോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇരയായ ഏതെങ്കിലും പെൺകുട്ടി അത് പറയട്ടെയെന്നും ഇയാൾ വെല്ലുവിളിച്ചു. താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് സുഹൃത്തുക്കൾ മനഃപൂർവം ഡ്രഗ്സ് കൊണ്ടുവെച്ച്, തന്റെ അലമാരയിൽ നിന്നും അത് എടുക്കുന്ന രീതിയിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ആസൂത്രിതമായി തയാറാക്കിയ പ്ലാനിംഗിന്റെ ഭാഗമായാണ് ഇതെന്നും നിഹാദ് ആരോപിച്ചു. കേരള സർക്കാരിനോടും പൊലീസിനോടും തനിക്ക് പറയാനുള്ളത് ഈ ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടണമെന്നാണ്, എങ്കിൽ മാത്രമേ യഥാർത്ഥ സത്യങ്ങൾ പുറത്തുവരൂ എന്നും മുഹമ്മദ് നിഹാദ് കൂട്ടിച്ചേർത്തു. സംഭവത്തിൽ സൈബർ സെൽ ഉൾപ്പെടെയുള്ള വിപുലമായ അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]