ബെംഗളൂരു: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ പോരാടാനിരിക്കെ, വരാനിരിക്കുന്ന ഞായറാഴ്ചയെ വരവേൽക്കാൻ ഉറക്കമില്ലാത്ത രാത്രിയുമായി ബെംഗളൂരു നഗരം. നഗരത്തിലെ ഫുട്ബോൾ പ്രേമികൾ വലിയ വാച്ച് പാർട്ടികളും ഭാഗ്യ പരീക്ഷണങ്ങളുമായി കളി കാണാൻ ഒരുങ്ങിക്കഴിഞ്ഞു. ആരാധകരുടെ ആവേശം കണക്കിലെടുത്ത് മത്സരദിവസം നഗരത്തിലെ പബ്ബുകൾ, ക്ലബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്ക് പുലർച്ചെ 3.30 വരെ തുറന്നുപ്രവർത്തിക്കാൻ കർണാടക സർക്കാർ പ്രത്യേക അനുമതി നൽകി. 90 മിനിറ്റിലൊതുങ്ങുന്ന വെറുമൊരു ഫുട്ബോൾ മത്സരത്തിനപ്പുറം വലിയൊരു ആഘോഷമാക്കാനാണ് ആരാധകരുടെ തയ്യാറെടുപ്പ്.
ലേറ്റ് നൈറ്റ് മാച്ചുകൾ ഒന്നുപോലും നഷ്ടപ്പെടുത്താറില്ലെന്ന് ബെംഗളൂരുവിലെ ഇരുപത്തിയേഴുകാരിയായ റോഷിനി പറയുന്നു. കളി തുടങ്ങുന്നതിന് മുൻപ് രണ്ട് അലാറം വെക്കാറുണ്ടെന്നും അർജന്റീനയുടെ ഭാഗ്യ ജേഴ്സി ധരിച്ച് സ്നാക്സുമായി ഫോൺ സൈലന്റാക്കിയാണ് കളി കാണാറുള്ളതെന്നും റോഷിനി വ്യക്തമാക്കി. അർജന്റീന ജയിച്ചാൽ രാത്രി വൈകി ആഘോഷ ഡ്രൈവിന് പോകുമെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, പബ്ബുകളിലെ തിരക്ക് ഒഴിവാക്കാൻ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ച് ഒന്നിച്ച് കളി കാണാനാണ് മറ്റൊരു ആരാധകയായ രാജശ്രീയുടെ തീരുമാനം.
സെമിഫൈനൽ മത്സരങ്ങളിൽ തന്നെ നിറഞ്ഞുകവിഞ്ഞ നഗരത്തിലെ റെസ്റ്റോറന്റുകളും ബ്രൂവറികളും ഫൈനലിനായി വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. സമയം നീട്ടിനൽകിയ സർക്കാർ തീരുമാനം ബിസിനസിനും ഫുട്ബോൾ ആരാധകർക്കും വലിയ ഉത്തേജനമാണ് നൽകിയതെന്ന് നഗരത്തിലെ പ്രമുഖ ബ്രൂവറി സ്ഥാപകൻ ഫിനോ ഫ്രാങ്ക്ലിൻ പറഞ്ഞു. ഫൈനലിനായി വലിയ എൽഇഡി സ്ക്രീനുകളും ജേഴ്സി തീമിലുള്ള ഓഫറുകളും പ്രത്യേക മെനുവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിഗേഡ് റോഡിലെ അരീന, ഇന്ദിരാനഗറിലെ വാട്സൺസ്, അരക്കേരെയിലെ ടെയിൽസ് ഓഫ് ഫ്ലെമിംഗോ, കോറമംഗലയിലെ ഊരു മാർക്കറ്റ്, എം.ജി റോഡിലെ സ്കൈഡെക്ക് ബൈ ഷെർലക്സ്, ജെ.പി നഗറിലെ മൈക്കോസ് ക്രാഫ്റ്റ് കിച്ചൻ, വൈറ്റ്ഫീൽഡിലെ മാൻഹൈം ക്രാഫ്റ്റ് ബ്രൂവറി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ഫൈനൽ മത്സരം തത്സമയം വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും.
