ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ 2026) കളിക്കളത്തിലെ സിക്സറുകളും അവസാന ഓവർ ത്രില്ലറുകളും നിറഞ്ഞ സ്റ്റേഡിയങ്ങളും സൃഷ്ടിച്ച ആവേശം മൈതാനത്തിന് പുറത്ത് മറ്റൊരു വലിയ മത്സരത്തിനാണ് വഴിവെച്ചത്. രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികൾ മത്സര രാത്രികളെ അക്ഷരാർത്ഥത്തിൽ വലിയൊരു ‘ഭക്ഷ്യമേള’യാക്കി മാറ്റി. തൽഫലമായി ഐപിഎൽ 2026 സീസണിൽ ഓൺലൈൻ ഭക്ഷണ വിതരണവും റെസ്റ്റോറന്റ് ബുക്കിംഗുകളും എക്കാലത്തെയും ഉയർന്ന നിലയിലാണ് എത്തിയത്.
മെയ് 29-ന് നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിനിടെ രാത്രി എട്ടിന് ശേഷമുള്ള സമയങ്ങളിൽ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിക്ക് ഒരു മിനിറ്റിനുള്ളിൽ 5,200-ൽ അധികം ഓർഡറുകളാണ് ലഭിച്ചത്. ഈ മത്സരത്തിനിടെ ഗുരുഗ്രാമിൽ നിന്നുള്ള ഒരു ഉപഭോക്താവ് ഒറ്റ ഓർഡറിൽ 20,205 രൂപ വിലവരുന്ന 45 പ്രത്യേക വെജിറ്റബിൾ താലികൾ ബുക്ക് ചെയ്ത് ചരിത്രം സൃഷ്ടിക്കുകയുമുണ്ടായി. മെയ് 31-ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന ഗ്രാൻഡ് ഫൈനൽ ദിനത്തിൽ ഭക്ഷണത്തിനായുള്ള ആവശ്യം വീണ്ടും കുതിച്ചുയർന്നു. യോഗ്യതാ മത്സരങ്ങളെ അപേക്ഷിച്ച് ഫൈനൽ ദിവസത്തെ ഓർഡറുകളിൽ 30 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം എട്ടുമണിയോടെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലെത്തിയപ്പോൾ ഒരു മിനിറ്റിൽ 6,200-ൽ അധികം ഭക്ഷണ ഓർഡറുകളാണ് രാജ്യത്ത് ഒഴു ഒഴുകിയത്. ധർമ്മശാലയിൽ നിന്നുള്ള ഒരു ക്രിക്കറ്റ് പ്രേമി ഫൈനൽ മത്സരത്തിനിടെ ‘ഫിഷ് ഇൻ ലെമൺ ബട്ടർ സോസ്’, ‘ഗ്രിൽഡ് ചിക്കൻ പെരി-പെരി’, ‘ചിക്കൻ 65’ തുടങ്ങിയ വിഭവങ്ങൾ ഓർഡർ ചെയ്താണ് കളി ആസ്വദിച്ചത്.
പ്രധാന വിഭവങ്ങളുടെ വിഭാഗത്തിൽ പതിവുപോലെ ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈഡ് റൈസ്, വെജ് ബർഗറുകൾ എന്നിവ വിപണി ഭരിച്ചപ്പോൾ, ലഘുഭക്ഷണ വിഭാഗത്തിൽ ‘പാവ് ഭാജി’, ‘ചിക്കൻ പോപ്‌കോൺ’ എന്നിവയായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട ചോയ്‌സുകൾ. മധുരപലഹാര വിഭാഗത്തിൽ ‘ചോക്കോ ലാവ കേക്ക്’, ‘ടെൻഡർ കോക്കനട്ട് ഐസ്ക്രീം’, ‘രസമലായ്’ എന്നിവയും വിപണിയിൽ സൂപ്പർ ഹിറ്റായി മാറി.
വീട്ടിലിരുന്ന് കളി കണ്ടവർ മാത്രമല്ല, കൂട്ടമായി റസ്റ്റോറന്റുകളിലും കഫേകളിലും പോയി മത്സരം ആഘോഷമാക്കിയവരുടെ എണ്ണത്തിലും 41 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ നഗരങ്ങളാണ് മത്സരത്തിനിടെ ഏറ്റവും കൂടുതൽ ‘ഡൈൻ ഔട്ട്’ ബുക്കിംഗുകൾ രേഖപ്പെടുത്തിയത്. പുതിയ നഗരങ്ങളിൽ അഹമ്മദാബാദ്, ജയ്പൂർ, ചണ്ഡീഗഡ്, ലഖ്‌നൗ എന്നിവയും മുന്നിലെത്തി. ക്വാളിഫയർ മത്സരത്തിനിടെ ബെംഗളൂരുവിലെ 20 സുഹൃത്തുക്കളുടെ ഒരു സംഘം റസ്റ്റോറന്റിൽ ഒത്തുകൂടി ഒറ്റ ബില്ലിൽ 2,14,061 രൂപ ചെലവഴിച്ചത് ഈ സീസണിലെ ഏറ്റവും ഉയർന്ന റസ്റ്റോറന്റ് ബില്ലെന്ന റെക്കോർഡിന് അർഹമായി.
ഫൈനൽ പോരാട്ടത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ‘സ്വിഗ്ഗി ഡൈൻഔട്ട്’ ബുക്കിംഗുകൾ രേഖപ്പെടുത്തിയത് ബെംഗളൂരുവിലാണ്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് അവസാന ദിവസം ബെംഗളൂരുവിലെ ബുക്കിംഗുകളിൽ 32 ശതമാനം വർദ്ധനവുണ്ടായി. മത്സരത്തിന്റെ പ്രൈം ടൈം സമയമായ വൈകുന്നേരം 7:30 നും രാത്രി 11:30 നും ഇടയിൽ പ്രീമിയം ഡൈനിംഗ് റിസർവേഷനുകളിൽ സിലിക്കൺ സിറ്റി രാജ്യത്ത് ഒന്നാമതെത്തി. അവസാന വാരാന്ത്യത്തിലെ ഓഫർ ദിവസങ്ങളിൽ സ്വിഗ്ഗി ഡൈൻഔട്ട് ഉപയോഗിച്ച ഉപഭോക്താക്കൾ ഓഫറുകൾ വഴി ആകെ 3.5 കോടിയിലധികം രൂപയാണ് ലാഭിച്ചത്. ഗുജറാത്തിലെ ക്രിക്കറ്റ് പ്രേമികളും ഈ ആവേശത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. അഹമ്മദാബാദിൽ വലിയ തോതിൽ ബുക്കിംഗുകൾ നടന്നപ്പോൾ, സൂറത്തിലും വഡോദരയിലും മുപ്പതോളം പേരടങ്ങുന്ന വലിയ ഗ്രൂപ്പുകളാണ് മത്സരം കാണാനും വിരുന്ന് ആസ്വദിക്കാനുമായി ഒത്തുകൂടിയത്.
