തിരുച്ചിറപ്പള്ളി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ഔദ്യോഗിക ചടങ്ങുകളിലും പൊതുവേദികളിലും പലതവണ കോട്ടും സ്യൂട്ടും ധരിച്ച് പ്രത്യക്ഷപ്പെട്ട് വാർത്തകളിൽ ഇടം നേടിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, തന്റെ വസ്ത്രധാരണത്തിന് പിന്നിലെ രാഷ്ട്രീയവും തത്വശാസ്ത്രപരവുമായ കാരണം വെളിപ്പെടുത്തി. ഭരണത്തിലും സമൂഹത്തിലും എല്ലാം കറുപ്പിലും വെളുപ്പിലും, അതായത് നിയമവിരുദ്ധവും നിയമപരവുമായി വേർതിരിച്ചു കാണുന്നതിന്റെ സൂചനയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ മുൻകാല നേതാക്കൾ പിന്തുടർന്നുപോന്ന പരമ്പരാഗത വസ്ത്രധാരണ രീതികളിൽ നിന്നുള്ള വിജയ്‍റെ ഈ മാറ്റം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
തിരുച്ചിറപ്പള്ളി നിയോജകമണ്ഡലത്തിൽ ഭരണം ഏറ്റെടുത്ത ശേഷം ആദ്യമായി വോട്ടർമാരെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ സ്യൂട്ടിന്റെ നിറങ്ങൾ എല്ലായ്പ്പോഴും കറുപ്പും വെളുപ്പും മാത്രമായിരിക്കുമെന്നും, ഈ രണ്ട് നിറങ്ങളിൽ മാത്രമേ താൻ എല്ലാ കാര്യങ്ങളെയും വീക്ഷിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തെറ്റും ശരിയും തമ്മിലുള്ള വ്യക്തമായ വേർതിരിവാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. കറുപ്പിനും വെളുപ്പിനും ഇടയിൽ മറ്റൊരു നിറവും താൻ ധരിക്കുകയോ കാണുകയോ ഇല്ലെന്നും, ഭരണത്തിൽ വിട്ടുവീഴ്ചകൾക്ക് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.
അതേസമയം, കന്നി തിരഞ്ഞെടുപ്പിൽ തന്നെ വൻ ഭൂരിപക്ഷത്തോടെ തന്നെയും പാർട്ടിയെയും അധികാരത്തിലെത്തിച്ച വോട്ടർമാർക്ക് വിജയ് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഇത്രയും വർഷങ്ങളായി തമിഴ് ജനതയെ വഞ്ചിച്ചുകൊണ്ടിരുന്ന ഡിഎംകെ, എഐഎഡിഎംകെ എന്നീ പരമ്പരാഗത ദ്രാവിഡ കക്ഷികളെ പൂർണ്ണമായി അവഗണിച്ചുകൊണ്ട്, മാറ്റത്തിന് വേണ്ടി തന്നെ പിന്തുണച്ച ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു. വരും ദിവസങ്ങളിൽ തന്റെ ഭരണത്തിന്റെ നേട്ടങ്ങൾ ജനങ്ങൾ നേരിട്ടറിയുമെന്നും, എല്ലാവരും ഈ സുതാര്യമായ ഭരണത്തെ അഭിനന്ദിക്കുമെന്നും വരുംകാലങ്ങളിലും ജനപിന്തുണ തുടരുമെന്ന് തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വിജയ് കൂട്ടിച്ചേർത്തു.
