ബെംഗളൂരു : ബന്ദിപ്പൂർ വനമേഖലയുടെ വന്യസൗന്ദര്യം ആസ്വദിച്ച് സുഖകരമായി ബെംഗളൂരുവിലേക്ക് വച്ചുപിടിക്കാമെന്നു കരുതി ടിക്കറ്റെടുത്ത കെ.എസ്.ആർ.ടി.സി യാത്രക്കാർ കടുത്ത പ്രതിസന്ധിയിൽ. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഏറ്റവും ജനപ്രിയ സർവീസുകളിലൊന്നായ ‘പാലാ – ബെംഗളൂരു എസി സർവീസ്’ പൂർണ്ണമായും കട്ടപ്പുറത്തായതോടെയാണിത്.
ഈ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന രണ്ട് എസി ബസുകളും ഒരേസമയം സാങ്കേതിക തകരാറിലായതാണ് കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിലൊന്നിന് തിരിച്ചടിയായത്.
നിലവിൽ കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് മറ്റൊരു പകരം ബസ് എത്തിച്ചാണ് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് എങ്ങനെയൊക്കെയോ മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം തൃശൂർ ഡിപ്പോയിൽ നിന്നും താല്ക്കാലികമായി ഒരു എസി ബസ് എത്തിച്ചിട്ടുണ്ടെങ്കിലും, ഈ റൂട്ടിലേക്ക് മാത്രമായി സ്ഥിരം ബസുകൾ അനുവദിച്ച് സർവീസ് പുനഃസ്ഥാപിച്ചില്ലെങ്കിൽ യാത്ര വീണ്ടും മുടങ്ങുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ. കഴിഞ്ഞ ദിവസം ഓൺലൈൻ വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് പല കണക്‌ഷൻ ബസുകളിലായി കയറ്റിവിട്ടാണ് അധികൃതർ തലയൂരിയത്.
കെ.എസ്.ആർ.ടി.സിക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കിക്കൊടുത്തിരുന്ന ഒന്നാന്തരം റൂട്ടാണിത്. ദിവസേന 60,000 രൂപ മുതൽ 65,000 രൂപ വരെയായിരുന്നു ഈ സർവീസിൽ നിന്ന് മാത്രം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരുന്ന വരുമാനം. യാത്രക്കാരുടെ തിരക്കേറിയ ഈ ജനപ്രിയ സർവീസ് ഇനി ഒട്ടും മുടങ്ങാതെ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ അടിയന്തരമായി രണ്ട് പുതിയ എസി ബസുകൾ റൂട്ടിലേക്ക് അനുവദിക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ഒരുപോലെയുള്ള ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]