ബെംഗളൂരു: നഗരത്തിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) നടപ്പിലാക്കുന്ന ‘സേഫ് ഫൂട്ട്പാത്ത്’ (സുരക്ഷിത കാൽനടപ്പാത) കാമ്പയിൻ രണ്ടാം വാരത്തിലേക്ക് കടന്നു. തിങ്കളാഴ്ചയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോയി. ചിലയിടങ്ങളിൽ തിരിച്ചറിയൽ കാർഡുകളുള്ള തെരുവ് കച്ചവടക്കാർ തങ്ങളെ ഒഴിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത് ഉദ്യോഗസ്ഥരുമായി നേരിയ തർക്കങ്ങൾക്ക് കാരണമായി.
നഗരത്തിലെ അഞ്ച് മുൻസിപ്പൽ കോർപ്പറേഷനുകളിൽ നാലിടത്തു നിന്നുള്ള വിവരങ്ങൾ പ്രകാരം തിങ്കളാഴ്ച മാത്രം 58 കിലോമീറ്ററോളം നീളുന്ന റോഡുകളും കാൽനടപ്പാതകളുമാണ് ഉദ്യോഗസ്ഥർ കയ്യേറ്റമുക്തമാക്കിയത്. ശേഷിക്കുന്ന ഒരു കോർപ്പറേഷനിലെ റിപ്പോർട്ട് ലഭ്യമായിട്ടില്ല. ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ പരിധിയിലെ അമൃതഹള്ളി മെയിൻ റോഡ്, തനിസാന്ദ്ര മെയിൻ റോഡ്, തിൻഡ്‌ലു മെയിൻ റോഡ്, പുലകേശിനഗറിലെ എം.എം റോഡ്, ഹെന്നൂർ മെയിൻ റോഡ്, എച്ച്.ബി.ആർ ലേഔട്ട്, ദാസരഹള്ളി ഉൾപ്പെടെയുള്ള ഏഴ് പ്രധാന മേഖലകളിലായി 18.6 കിലോമീറ്റർ പാത ശുദ്ധീകരിച്ചു.
ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ പരിധിയിൽ മാരത്തഹള്ളി, ഹൂഡി, രാമമൂർത്തി നഗർ, ഹെബ്ബാൾ, കെ.ആർ പുരം, ഹോരമാവ് ഉൾപ്പെടെയുള്ള എട്ടിടങ്ങളിലായി 10.6 കിലോമീറ്റർ ഭാഗത്തെ കയ്യേറ്റങ്ങൾ നീക്കം ചെയ്തു. ഈ മേഖലകളിൽ നിന്ന് മാത്രം 182 അനധികൃത നിർമാണങ്ങളും തടസ്സങ്ങളുമാണ് അധികൃതർ മാറ്റിയത്.
ബെംഗളൂരു വെസ്റ്റ് സിറ്റി കോർപ്പറേഷൻ അധികൃതർ കെംഗേരി സിക്സ്ത് മെയിൻ റോഡ്, ഹെഗ്ഗനഹള്ളി, മല്ലേശ്വരം, രാജാജിനഗർ, ബസവനഗുഡി, ഗോവിന്ദരാജനഗർ, ആർ.ആർ നഗർ എന്നിവിടങ്ങളിലായി 14.8 കിലോമീറ്റർ നീളത്തിൽ കാൽനടപ്പാതകൾ വീണ്ടെടുത്തു. പാതയോരങ്ങളിലെ താൽക്കാലിക ഷെഡുകൾ, പരസ്യ ബോർഡുകൾ, ബാനറുകൾ, അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾ, തള്ളുവണ്ടികൾ, ദിശാസൂചന ബോർഡുകൾ എന്നിവയാണ് കാമ്പയിന്റെ ഭാഗമായി സ്ക്വാഡുകൾ പിടിച്ചെടുത്ത് മാറ്റിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
