ബെംഗളൂരു: യുകെയിലെ പ്രമുഖ റീട്ടെയിൽ കമ്പനിയായ ജോൺ ലൂയിസ് പാർട്ണർഷിപ്പുമായുള്ള വലിയ കരാർ നേടിക്കൊടുത്ത മുൻ സെയിൽസ് എക്സിക്യൂട്ടീവിന് മുഴുവൻ ബോണസ് തുകയും നൽകാൻ യുകെ എംപ്ലോയ്മെന്റ് അപ്പീൽ ട്രിബ്യൂണൽ വിപ്രോയ്ക്ക് നിർദേശം നൽകി. ജീവനക്കാരന് നൽകേണ്ട ബോണസ് തുക 1,50,000 ഡോളറായി പരിമിതപ്പെടുത്താനുള്ള ഐടി ഭീമനായ വിപ്രോയുടെ ശ്രമം തള്ളിക്കൊണ്ടാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. ഇതോടെ ഏകദേശം 5,47,000 ഡോളർ (ഏകദേശം 4 ലക്ഷം പൗണ്ട്) കൂടി മുൻ ജീവനക്കാരനായ പി. ചന്ദ്രശേഖരപ്പയ്ക്ക് വിപ്രോ അധികമായി നൽകേണ്ടിവരും.
വിപ്രോയുടെ ക്ലൗഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സർവീസസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ചന്ദ്രശേഖരപ്പയുടെ ശ്രമഫലമായാണ് ജോൺ ലൂയിസ് കമ്പനിയുമായുള്ള കരാർ വിപ്രോയ്ക്ക് ലഭിക്കുന്നത്. പുതിയ ബിസിനസ്സ് കൊണ്ടുവരുന്ന ജീവനക്കാർക്കായി 2020 മാർച്ചിൽ വിപ്രോ അവതരിപ്പിച്ച ‘കിറ്റി ബോണസ്’ പദ്ധതി പ്രകാരം, ആദ്യ വർഷത്തെ വരുമാനത്തിന്റെ ഒരു ശതമാനം ബോണസായി ലഭിക്കാൻ ജീവനക്കാരന് അർഹതയുണ്ടായിരുന്നു. ഈ പദ്ധതി പ്രകാരം ചന്ദ്രശേഖരപ്പയ്ക്ക് ലഭിക്കേണ്ടിയിരുന്ന തുക 6,97,000 ഡോളറായിരുന്നു. എന്നാൽ പിന്നീട് വിപ്രോ മാനേജ്‌മെന്റ് ബോണസ് തുകയ്ക്ക് പരിധി നിശ്ചയിച്ച് 1,50,000 ഡോളർ മാത്രമാണ് നൽകിയത്. ഇതിനെതിരെയാണ് ജീവനക്കാരൻ നിയമപോരാട്ടത്തിന് ഇറങ്ങിയത്.
കരാർ ഒപ്പിട്ടതിന് ശേഷം ചന്ദ്രശേഖരപ്പയ്ക്ക് മുഴുവൻ തുകയും നൽകാൻ അന്നത്തെ സീനിയർ വൈസ് പ്രസിഡന്റും ഗ്ലോബൽ ഹെഡുമായ കിരൺ ദേശായി അംഗീകാരം നൽകിയിരുന്നു. എന്നാൽ പിന്നീട് കമ്പനിയുടെ എച്ച്.ആർ വിഭാഗം പുതിയ നിബന്ധനകൾ കൊണ്ടുവന്ന് തുക വെട്ടിച്ചുരുക്കുകയായിരുന്നു. ആദ്യം വിപ്രോയ്ക്ക് അനുകൂലമായി വന്ന കോടതിവിധി അപ്പീൽ ട്രിബ്യൂണൽ റദ്ദാക്കി. ബോണസ് പദ്ധതി ജീവനക്കാരെ അറിയിക്കുമ്പോൾ തുകയ്ക്ക് പരിധി നിശ്ചയിച്ചിരുന്നില്ലെന്നും, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ ഒരിക്കൽ അംഗീകാരം നൽകിയ ശേഷം പിന്നീട് മാനദണ്ഡങ്ങൾ മാറ്റാൻ കമ്പനിക്ക് അവകാശമില്ലെന്നും ജഡ്ജി ബ്രൂസ് കാർ വ്യക്തമാക്കി. ഇൻസെന്റീവ് പദ്ധതികൾ നടപ്പിലാക്കുന്ന ആഗോള കമ്പനികൾക്ക് വലിയൊരു മുന്നറിയിപ്പാണ് ഈ വിധി.
