ബംഗളൂരു: ബുധനാഴ്ച വൈകുന്നേരം നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നഗരത്തിലെ രാഷ്ട്രീയ സഖ്യകക്ഷികളെയും പ്രതിപക്ഷ നേതാക്കളെയും സന്ദർശിക്കാനായി നടത്തിയ മിന്നൽ പര്യടനം ബംഗളൂരു നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കി. ട്രാഫിക് പോലീസിന്റെ മുൻകൂർ മുന്നറിയിപ്പുകളും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ (CBD) ചില സ്കൂളുകളുടെ സമയക്രമീകരണവും ഉണ്ടായിരുന്നിട്ടും, കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കിൽ പെട്ട് ആയിരക്കണക്കിന് യാത്രക്കാരാണ് റോഡിൽ വലഞ്ഞത്.
മുതിർന്ന നേതാക്കളെ കാണാൻ മുഖ്യമന്ത്രി നടത്തിയ അപ്രതീക്ഷിത സന്ദർശനങ്ങളാണ് വടക്കൻ-തെക്കൻ ബംഗളൂരു മേഖലകളിൽ കുരുക്ക് രൂക്ഷമാക്കിയത്. രാവിലെ 11.20 ഓടെ സഞ്ജയ് നഗറിലെ ഡോളേഴ്സ് കോളനിയിലുള്ള മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ബി.എസ്. യെഡിയൂരപ്പയുടെ വസതി ശിവകുമാർ സന്ദർശിച്ചു. അവിടെ 30 മിനിറ്റോളം ചെലവഴിച്ച ശേഷം മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പത്മനാഭനഗറിലെ വസതിയിലേക്കാണ് അദ്ദേഹം പോയത്. മുഖ്യമന്ത്രിയുടെ കോൺവോയ് കടന്നുപോകുന്നതിനായി ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ ഈ പ്രദേശങ്ങളിലെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തി.
സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന ലോക് ഭവന് ചുറ്റുമുള്ള സെൻട്രൽ ബംഗളൂരു മേഖലയിലാണ് ഏറ്റവും ഗുരുതരമായ പ്രതിസന്ധി ഉണ്ടായത്. ഇവിടെ വാഹനങ്ങൾ ബമ്പർ ടു ബമ്പർ എന്ന രീതിയിൽ അഞ്ച് മണിക്കൂറിലധികം സമയമാണ് റോഡിൽ കിടന്നത്. രാജ്ഭവൻ റോഡ് രാവിലെ മുതൽ പൊതുജനങ്ങൾക്ക് നിരോധിച്ചിരുന്നു. വിധാൻ സൗധ, രാജ്ഭവൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള ക്വീൻസ് റോഡ്, കെ.ആർ സർക്കിൾ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ ബാരിക്കേഡുകൾ വെച്ച് പോലീസ് തടഞ്ഞു.
ഇതേതുടർന്ന് വാഹനങ്ങൾ കസ്തൂർബ റോഡ്, ഹഡ്സൺ സർക്കിൾ, അനിൽ കുംബ്ലെ സർക്കിൾ, ശിവാജിനഗർ വഴി തിരിച്ചുവിട്ടത് കുരുക്ക് ഇരട്ടിയാക്കി. മേക്രി സർക്കിൾ, ഹെബ്ബാൾ, യെലഹങ്ക, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവടങ്ങളിലേക്ക് പോകേണ്ടിയിരുന്ന യാത്രാക്കാർ മണിക്കൂറുകളോളം വൈകിയാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയത്.
