ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വെച്ചെന്ന കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിന് കുരുക്ക് മുറുകുന്നു. കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി മൂന്ന് തവണ സമൻസ് അയച്ചിട്ടും അദ്ദേഹം അത് കൈപ്പറ്റാൻ തയ്യാറായില്ല. ഇതേത്തുടർന്ന് ബെംഗളൂരു മജിസ്ട്രേട്ട് കോടതി പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നീ മൂന്നിടങ്ങളിലായാണ് പ്രകാശ് രാജിന് വോട്ടർ ഐഡികളുള്ളതെന്ന് കാണിച്ച് ശേഷാദ്രിപുരം സ്വദേശിയായ കെ. ദിലീപ് കുമാറാണ് കോടതിയെ സമീപിച്ചത്. ഇതിൽ തമിഴ്നാട്ടിലെ വേളാച്ചേരിയിൽ മാത്രം അദ്ദേഹത്തിന് രണ്ട് വോട്ടർ ഐഡികളുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രകാശ് രാജിനെതിരെയുള്ള വാറന്റ് വാർത്തയായതോടെ പൊലീസിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ധർമസ്ഥലയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഈ മാസം 18-ന് പ്രകാശ് രാജ് ബെംഗളൂരുവിൽ വാർത്താസമ്മേളനം നടത്തിയിരുന്നു.
അന്ന് അദ്ദേഹത്തിന് പൊലീസ് ശക്തമായ സുരക്ഷയും ഒരുക്കി നൽകിയിരുന്നു. നടൻ നഗരത്തിൽ എത്തിയിട്ടും, സുരക്ഷ ഒരുക്കിയ പൊലീസ് എന്തുകൊണ്ട് കോടതിയുടെ സമൻസ് നേരിട്ട് നൽകാൻ തയ്യാറായില്ല എന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. ഇത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണെന്ന ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
