ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കത്തിൽ ഹൈക്കമാൻഡ് ഇന്ന് അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കും. കെ.പി.സി.സി മുൻ അദ്ധ്യക്ഷൻമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുമായി രാഹുൽ ഗാന്ധി കഴിഞ്ഞദിവസം നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലേക്ക് കേന്ദ്ര നേതൃത്വം എത്തിയത്.
ബെംഗളൂരുവിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ അടിയന്തരമായി ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത് പ്രഖ്യാപനം ഉടനുണ്ടാകുമെന്നതിന്റെ സൂചനയാണ്. രാഹുൽ ഗാന്ധി ഇന്നലെ രാത്രി വൈകി ഖാർഗെ, സോണിയാ ഗാന്ധി, എ.കെ. ആന്റണി എന്നിവരുമായും കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ ആരായുകയുണ്ടായി.
വി.എം. സുധീരൻ, കെ. മുരളീധരൻ, എം.എം. ഹസൻ, കെ. സുധാകരൻ എന്നീ മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരുമായും അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരുമായും രാഹുൽ ഗാന്ധി വെവ്വേറെ സംസാരിച്ചു. ഡൽഹിയിലെ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും വസതികളിലായിരുന്നു കൂടിക്കാഴ്ചകൾ നടന്നത്. നേരിട്ടെത്താൻ സാധിക്കാത്ത മുല്ലപ്പള്ളി രാമചന്ദ്രനുമായി അദ്ദേഹം ഫോണിലൂടെ ആശയവിനിമയം നടത്തി.
ഓരോ നേതാവുമായും പത്തു മുതൽ ഇരുപത് മിനിറ്റോളം നീണ്ട ചർച്ചയിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും തർക്കങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനുള്ള വഴികളുമാണ് രാഹുൽ പ്രധാനമായും ചോദിച്ചറിഞ്ഞത്. വി.ഡി. സതീശന് അനുകൂലമായി സംസ്ഥാനത്തുണ്ടായ പ്രകടനങ്ങളെക്കുറിച്ചും ഹൈക്കമാൻഡ് ഇടപെട്ട ഉടൻ അവ പെട്ടെന്ന് അവസാനിച്ചതിനെക്കുറിച്ചും അദ്ദേഹം ആരാഞ്ഞു.
ഭൂരിഭാഗം നേതാക്കളും കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ കെ. മുരളീധരനും വി.എം. സുധീരനും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കെ.സിയെ മുഖ്യമന്ത്രിയാക്കിയാൽ അത് ജനവികാരത്തിന് വിരുദ്ധമാകുമെന്നും ഉപതിരഞ്ഞെടുപ്പുകൾ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നും മുരളീധരൻ രാഹുലിനെ ധരിപ്പിച്ചതായാണ് സൂചന.
സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാട് മുസ്ലിം ലീഗ് നേതൃത്വം പ്രിയങ്കാ ഗാന്ധി വഴി രാഹുലിനെ അറിയിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമുള്ള ഹൈക്കമാൻഡിന്റെ അന്തിമ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ.
