ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ സന്ദർശിച്ചു. ആൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ആദ്യ നിയമസഭാ സമ്മേളനത്തിന് ശേഷം മുതിർന്ന രാഷ്ട്രീയ നേതാക്കളെ നേരിൽ കാണുന്ന കീഴ്വഴക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് ശേഷം ഇതാദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്.
സ്റ്റാലിന്റെ വസതിയിലെത്തിയ വിജയിനെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആലിംഗനം ചെയ്ത് വരവേറ്റു. തുടർന്ന് സ്റ്റാലിൻ വിജയിനെ ഹസ്തദാനം നൽകി സ്വീകരിക്കുകയും ഇരുവരും പരസ്പരം പൊന്നാട അണിയിച്ച് പൂച്ചെണ്ടുകൾ കൈമാറുകയും ചെയ്തു. ഡി.എം.കെയുടെ 75 വർഷത്തെ രാഷ്ട്രീയ ചരിത്രം പ്രതിപാദിക്കുന്ന ‘കാലത്തിന്റെ നിറം കറുപ്പ് ചുവപ്പ്’ എന്ന പുസ്തകം ഉദയനിധി വിജയിന് സമ്മാനിച്ചു.
സംസ്ഥാനത്തെ കടബാധ്യതയ്ക്ക് കാരണം കഴിഞ്ഞ ഡി.എം.കെ സർക്കാരാണെന്ന് വിജയ് വിമർശിച്ചതും അതിന് സ്റ്റാലിൻ മറുപടി നൽകിയതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ നടന്ന കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. ഡി.എം.കെ പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തിൽ, സഭയ്ക്കുള്ളിലെ സുഗമമായ ചർച്ചകൾക്കും ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനും ഇത്തരം സൗഹൃദ സന്ദർശനങ്ങൾ ഗുണകരമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
സ്റ്റാലിനെ കണ്ടതിന് പിന്നാലെ എം.ഡി.എം.കെ അധ്യക്ഷൻ വൈക്കോയെയും വിജയ് സന്ദർശിച്ചു. കഴിഞ്ഞ ദിവസം ദ്രാവിഡ കഴകം നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി നാളെ വി.സി.കെ അധ്യക്ഷൻ തിരുമാവളവനെയും വിജയ് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും ജനാധിപത്യപരമായ മര്യാദകൾ കാത്തുസൂക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ശ്രദ്ധേയമാവുകയാണ്.
