ബെംഗളൂരു : ആശുപത്രിയിൽ നടക്കുന്നതിനിടെ യുവതി പ്രസവിച്ചു. നിലത്തുവീണ നവജാതശിശു മരിച്ചു.
കർണാടകത്തിലെ ഹാവേരി ജില്ലാ ആശുപത്രിയിലാണ് സംഭവം. കാകോൾ ഗ്രാമവാസിയായ രൂപയെ (30) കഴിഞ്ഞദിവസമാണ് പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലേബർ റൂമിൽ സ്ഥലമില്ലാതെ വന്നതോടെ വരാന്തയിൽ ഇരുത്തി. ഇതിനിടെ, ശൗചാലയത്തിൽ പോകുന്നതിനിടെ പ്രസവിക്കുകയായിരുന്നു.
നിലത്തുവീണുപരിക്കേറ്റ ശിശു ഉടൻതന്നെ മരിച്ചു. പ്രസവവേദന രൂക്ഷമായിട്ടും ഡോക്ടർമാരും നഴ്‌സുമാരും പരിചരണം നൽകാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ, കുട്ടി ഗർഭപാത്രത്തിൽത്തന്നെ മരിച്ചിരുന്നെന്നാണ് ആശുപത്രിയധികൃതരുടെ വിശദീകരണം. വയറുവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയിരുന്നെന്നും വ്യക്തമാക്കി. ലേബർ റൂമിൽ സ്ഥലമില്ലായിരുന്നെങ്കിലും രൂപയെ ഡോക്ടർ പരിശോധിച്ചിരുന്നു. കഴിഞ്ഞദിവസംമുതൽ വയറ്റിൽ കുട്ടിയുടെ ചലനമില്ലെന്ന് ഡോക്ടറോട് രൂപ പറഞ്ഞെന്നും അധികൃതർ പറഞ്ഞു.
വേറെ മൂന്ന് പ്രസവമുണ്ടായിരുന്നതിനാൽ നഴ്‌സുമാർ അതിന്റെ തിരക്കിലായിരുന്നു. ഈ സമയം, ഇവരെ അറിയിക്കാതെ രൂപ നടക്കുന്നതിനിടെയാണ് പ്രസവം നടന്നതെന്നും വിശദീകരിച്ചു.
എന്നാൽ, തീവ്രപ്രസവവേദന അനുഭവിച്ചിട്ടും ചികിത്സ നൽകാൻ ഡോക്ടർമാരും നഴ്‌സുമാരും തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]