കൊച്ചി: ഇന്നലെ വരെ വിപണിയിലെ തമ്പുരാനായി നെഞ്ച് വിരിച്ചു നിന്ന തങ്കത്തിന് ഒടുവിൽ കഷ്ടകാലം തുടങ്ങി. വിപണിയിൽ സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്ന് മാത്രം പവന് 720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണം സ്വന്തമാക്കാൻ 1,15,080 രൂപ നൽകിയാൽ മതിയാകും. പവന്റെ കൂടെപ്പിറപ്പായ ഗ്രാമിനും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,385 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് തവണകളായി 3,240 രൂപയാണ് പവന് ഇടിഞ്ഞത്. ഇതോടെ കല്യാണം നിശ്ചയിച്ചു വെച്ചിരിക്കുന്നവരും, സ്വർണം വാങ്ങി പൂഴ്ത്തിവെച്ചവരും ഒരേപോലെ നെഞ്ചത്ത് കൈവെക്കുന്ന അവസ്ഥയിലാണ്.
ആഗോള വിപണിയിലെ എണ്ണവിലക്കൂടുതലും ഇറാൻ യുദ്ധവുമൊക്കെയായി ലോകം മൊത്തം സാമ്പത്തിക സമ്മർദ്ദത്തിലാകുമ്പോൾ, ആ തക്കത്തിന് വിദേശനാണ്യ ശേഖരം കാത്തുസൂക്ഷിക്കാൻ കേന്ദ്ര സർക്കാർ എടുത്ത ബുദ്ധിപരമായ തീരുമാനം സ്വർണത്തിന് വലിയൊരു പ്രഹരമായി. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്നും ഒറ്റയടിക്ക് 15 ശതമാനമാക്കിയ കേന്ദ്രത്തിന്റെ നടപടി വിപണിയിൽ കൃത്യമായി പ്രതിഫലിച്ചിട്ടുണ്ട്. ഇതിനിടയിൽ അമേരിക്കൻ ഡോളർ കൂടുതൽ ശക്തിയാർജിക്കുമെന്ന പ്രവചനങ്ങളും സ്വർണത്തിന്റെ നടുവൊടിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ ആലോചിക്കുന്നതായി വരുന്ന റിപ്പോർട്ടുകൾ സത്യമായാൽ ഡോളറിന്റെ മൂല്യം ഇനിയും കൂടുമെന്നും, അതോടെ സ്വർണത്തിന്റെ വില താഴേക്ക് പതിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയായിരുന്നു സ്വർണവിലയിലെ ചരിത്രപരമായ റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യ കടന്നത്. അന്ന് വിപണിയിൽ അഹങ്കാരത്തോടെ തലയുയർത്തി നിന്ന സ്വർണമാണ് ഇപ്പോൾ തുടർച്ചയായ ദിവസങ്ങളിൽ വിലയിടിഞ്ഞ് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസവും, ഇൻവെസ്റ്റർമാർക്ക് കടുത്ത നിരാശയും സമ്മാനിച്ചുകൊണ്ട് താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ തകർച്ച തുടർന്നാൽ പണയ ബാങ്കുകളുടെ മുന്നിലെ ക്യൂ കുറയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
