ബെംഗളൂരു: കെ.ആർ പുരത്ത് വഴിയാത്രക്കാരനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകളിലേക്ക് കടന്ന വിവേക്, നിഖിൽ എന്നിവരെയാണ് കെ.ആർ പുരം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി. ചന്നസന്ദ്ര സ്വദേശിയായ പരാതിക്കാരൻ ജോലിയുടെ ഭാഗമായി കെ.ആർ പുരത്തെ പെട്രോൾ പമ്പിന് സമീപം നിൽക്കുമ്പോൾ അപരിചിതനായ ഒരാൾ വിലാസം ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയും ബൈക്കിന്റെ ചാവി തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വിവേകും നിഖിലും ചേർന്ന് പരാതിക്കാരനെ മർദ്ദിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലിരുത്തി ചന്നസന്ദ്രയിലെ വനമേഖലയിലേക്ക് നിർബന്ധിതമായി കൊണ്ടുപോവുകയും ചെയ്തു. ഇവിടെവെച്ചാണ് ഇവർ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നത്.
സംഭവത്തിൽ കവർച്ചാക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് അധികം വൈകാതെ പ്രതികളെ വലയിലാക്കി. ചോദ്യം ചെയ്യലിൽ, മറ്റൊരു കൂട്ടാളിയുടെ സഹായത്തോടെയാണ് തങ്ങൾ കുറ്റകൃത്യം ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചു.
കവർച്ച ചെയ്ത ആഭരണങ്ങൾ പ്രതികളിലൊരാളുടെ ബന്ധുവിന് കൈമാറിയതായും കുറച്ചുഭാഗം രാമമൂർത്തി നഗറിലെ ഒരു ജ്വല്ലറിയിൽ വിറ്റതായും ഇവർ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ 6 ലക്ഷം രൂപ വിലമതിക്കുന്ന 47 ഗ്രാം സ്വർണാഭരണങ്ങൾ പോലീസ് വീണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒളിവിൽ പോയ മൂന്നാമത്തെ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
