ബെംഗളൂരു: കർണാടകയിലെ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത ആഭ്യന്തര തർക്കങ്ങൾക്കൊടുവിൽ മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.എച്ച്. മുനിയപ്പ നിലപാട് മയപ്പെടുത്തുന്നു. നേരത്തെ ബംഗളൂരു നഗരവികസന വകുപ്പ് മാറ്റിയതിൽ പ്രതിഷേധിച്ച് മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചതിന് പിന്നാലെയാണ്, തനിക്ക് ഭക്ഷ്യവകുപ്പ് നൽകിയതിലുള്ള കടുത്ത അതൃപ്തി പരസ്യമാക്കി കെ.എച്ച്. മുനിയപ്പയും രംഗത്തെത്തിയത്. എന്നാൽ മല്ലികാർജുൻ ഖാർഗെയുടെ നാമനിർദ്ദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെത്തിയ എ.ഐ.സി.സി നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം താൻ സന്തുഷ്ടനാണെന്നും പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്നും മുനിയപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് മന്ത്രിമാരുടെ വകുപ്പുമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളും രാമലിംഗ റെഡ്ഡിയുടെ രാജിക്കാര്യവും രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല എന്നിവരുമായി മുനിയപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഈ ചർച്ചയ്ക്കിടെ വികാരാധീനനായ മുനിയപ്പ, തനിക്കുണ്ടായ രാഷ്ട്രീയ അവഗണന നേതാക്കളെ ധരിപ്പിച്ചു. നിലവിലെ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് അർഹമായ പരിഗണന നൽകാമെന്ന് രാഹുൽ ഗാന്ധി സുപ്രധാനമായ ഉറപ്പ് നൽകിയതോടെയാണ് മുനിയപ്പ രാജി തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞതും ആശ്വാസം പ്രകടിപ്പിച്ചതും.
മുൻപ് സിദ്ധരാമയ്യ സർക്കാരിന്റെ കാലത്തും ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുനിയപ്പയായിരുന്നു. എന്നാൽ പുതിയ മന്ത്രിസഭയിലും ഇതേ വകുപ്പ് തന്നെ മാറ്റമില്ലാതെ നൽകിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പാർലമെന്റിലും നിയമസഭയിലുമായി എട്ടു തവണ വിജയിച്ച തന്നെപ്പോലൊരു മുതിർന്ന നേതാവിന് സീനിയോറിറ്റി മാനദണ്ഡമാക്കിയല്ല വകുപ്പുകൾ നൽകിയതെന്ന് അദ്ദേഹം രാവിലെ മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു. ജനങ്ങള
