ബെംഗളൂരു : ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കും. റൂട്ടിൽ സർവീസ് നടത്താനുള്ള ആറാമത്തെ തീവണ്ടി ഉടൻ ട്രാക്കിലിറങ്ങും.
ഇതോടെ ഓഫീസ് സമയങ്ങളിലെ സർവീസുകൾ തമ്മിലുള്ള ഇടവേള 15 മിനിറ്റിൽനിന്ന് 12 മിനിറ്റായി കുറയും. പുതിയതീവണ്ടിയുടെ മൂന്ന് കോച്ചുകൾ തിങ്കളാഴ്ചയും അടുത്ത മൂന്നു കോച്ചുകൾ ബുധനാഴ്ചയും ബംഗാളിൽനിന്ന് റോഡുമാർഗം അയച്ചിട്ടുണ്ട്.
ബംഗാളിലെ തിടഗാർ റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് ബിഎംആർസിഎല്ലിനായി കോച്ചുകൾ നിർമിച്ചുനൽകുന്നത്. ഈ മാസം അവസാനം കോച്ചുകളെത്തും. പിന്നീട് പരീക്ഷണയോട്ടത്തിനും സുരക്ഷാ പരിശോധനകൾക്കുംശേഷം അടുത്തമാസം പുതിയതീവണ്ടി സർവീസ് ആരംഭിക്കും.
ആറാം തീവണ്ടി ഓടിത്തുടങ്ങുന്നതോടെ രാവിലെ ആറിന് ആരംഭിക്കുന്ന നിലവിലെ സമയക്രമത്തിന് വ്യത്യാസംവരും. കുറച്ചുകൂടി നേരത്തെ സർവീസ് ആരംഭിക്കാനാണ് സാധ്യത.
രാവിലെ എട്ടുമുതൽ 12 വരെയും വൈകീട്ട് നാലുമുതൽ ഒൻപതുവരെയുമുള്ള ഓഫീസ് സമയത്ത് സർവീസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കുറഞ്ഞത് പത്തുമിനിറ്റ് ഇടവേളയിൽ സർവീസ് വേണമെന്നാണ് ആവശ്യം. എട്ട് തീവണ്ടികൾ സർവീസ് ആരംഭിച്ചാൽ മാത്രമാകും ഇതിന് സാധിക്കുക. ഡിസംബറിൽത്തന്നെ ഇതിനുള്ള തീവണ്ടികൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആർവി റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്ക് 19.15 കിലോ മീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ ഓഗസ്റ്റിലാണ് സർവീസ് ആരംഭിച്ചത്.
നമ്മ മെട്രോയുടെ പ്രവർത്തനക്ഷമമായ മൂന്നാമത്തെ ലൈനാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. മൂന്ന് ട്രെയിൻ മാത്രമാണ് തുടക്കത്തിൽ ഈ ലൈനിൽ സർവീസ് നടത്തിയിരുന്നത്. 25 മിനിറ്റുകളുടെ ഇടവേളകളിലായിരുന്നു സർവീസുകൾ.
