ബെംഗളൂരു: കോവിഡ് കാലത്തിന് ശേഷം ഐടി മേഖലയിൽ വ്യാപകമായ ‘വർക്ക് ഫ്രം ഹോം’ (വീട്ടിലിരുന്ന് ജോലി ചെയ്യൽ) ആനുകൂല്യങ്ങൾ കമ്പനികൾ കൂട്ടത്തോടെ പിൻവലിക്കുന്നതിനെതിരെ പ്രൊഫഷണലുകൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ഒരു പ്രമുഖ കമ്പനി ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിൽ വന്ന് ജോലി ചെയ്യണമെന്ന് (WFO) നിർബന്ധമാക്കിയതിനെതിരെ പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ള സീനിയർ ഫുൾ സ്റ്റാക്ക് എഞ്ചിനീയർ റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കമ്പനികളുടെ ഈ തീരുമാനം ജീവിതത്തെ പിന്നോട്ടടിക്കുന്നതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വന്തം നാട്ടിലിരുന്നാണ് ഈ ജീവനക്കാരൻ ജോലി ചെയ്തിരുന്നത്. എന്നാൽ വരും മാസങ്ങൾക്കുള്ളിൽ എല്ലാവരും ബംഗളൂരു ഓഫീസിലേക്ക് തിരികെയെത്തണമെന്നാണ് കമ്പനി മാനേജ്‌മെന്റിന്റെ പുതിയ ഉത്തരവ്. വീട്ടിലിരുന്ന് ജോലി ചെയ്ത സമയത്തൊന്നും പ്രൊഡക്ടിവിറ്റിയെയോ ടീമുകൾ തമ്മിലുള്ള സഹകരണത്തെയോ ഇത് ബാധിച്ചിട്ടില്ലെന്നും, ജോലികളെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കിയിട്ടും ജീവനക്കാരെ ഓഫീസിലേക്ക് നിർബന്ധിച്ച് വിളിപ്പിക്കുന്നതിന് പിന്നിൽ മാനേജ്‌മെന്റിന്റെ അനാവശ്യ നിയന്ത്രണ ബുദ്ധിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കോവിഡിന് മുൻപ് ബംഗളൂരുവിൽ താമസിച്ചിരുന്ന തനിക്ക് നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്ക്, ഉയർന്ന ഫ്ലാറ്റ് വാടക, യാത്രാക്ലേശം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് യുവാവ് പറയുന്നു. നിലവിലെ സാഹചര്യത്തിൽ കുടുംബവുമായി ബംഗളൂരുവിലേക്ക് മാറുന്നത് തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ഇല്ലാതാക്കും. ഡിജിറ്റലായി പൂർണ്ണമായി ചെയ്യാൻ കഴിയുന്ന ഒരു ജോലിക്ക് എന്തിനാണ് ഓഫീസിൽ വരണമെന്ന് നിർബന്ധിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും, യാത്രാസമയം ലാഭിച്ച് ആരോഗ്യം, കുടുംബം, പുതിയ അറിവുകൾ എന്നിവയ്ക്കായി മാറ്റിവെച്ച ജീവിതരീതിയെ ഈ തീരുമാനം പൂർണ്ണമായി തകിടം മറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറലായതോടെ ഈ തീരുമാനത്തിനെതിരെ നിരവധി ഐടി പ്രൊഫഷണലുകളാണ് രംഗത്തെത്തിയത്. വർഷങ്ങളോളം വീട്ടിലിരുന്ന് ജോലി ചെയ്ത ശേഷം പെട്ടെന്ന് ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിലേക്ക് മാറുന്നത് വലിയ മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു. യാതൊരു ആവശ്യവുമില്ലാതെ ജീവനക്കാരെ നഗരങ്ങളിലേക്ക് മാറാൻ നിർബന്ധിക്കുന്നത് ശരിയല്ലെന്നും, പൂർണ്ണമായി ഓഫീസ് ജോലി അടിച്ചേൽപ്പിക്കുന്നതിന് പകരം ‘ഹൈബ്രിഡ്’ (ചില ദിവസങ്ങളിൽ മാത്രം ഓഫീസ്) രീതിയായിരുന്നു കമ്പനികൾ സ്വീകരിക്കേണ്ടിയിരുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന വാടകയും യാത്രാച്ചെലവും ശമ്പളത്തിന്റെ വലിയൊരു പങ്ക് കവർന്നെടുക്കുമെന്ന ആശങ്കയിലാണ് ഐടി ജീവനക്കാർ.
