ന്യൂഡൽഹി: നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനത പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച വൻ പ്രതിഷേധം ഇന്ന് രാജ്യതലസ്ഥാനത്ത് നടക്കും. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിലാണ് പ്രതിഷേധം അരങ്ങേറുന്നത്. സമരത്തിന് നേതൃത്വം നൽകുന്നതിനായി സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധക്കാരുമായി യാതൊരുവിധത്തിലുമുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകരുതെന്ന് ഡൽഹി പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സമരം പൂർണ്ണമായും സമാധാനപരമായിരിക്കുമെന്നും പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണയ്ക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും പ്രതിഷേധത്തിലേക്ക് സ്വാഗതമെന്നും സി.ജെ.പി വക്താക്കൾ വ്യക്തമാക്കി.
അതേസമയം, തലസ്ഥാന നഗരിയിൽ ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാരോട് അതീവ ശാന്തതയോടെയും സംയമനത്തോടെയും മാത്രമേ ഉദ്യോഗസ്ഥർ ഇടപെടാവൂ എന്ന് മുകളിൽ നിന്നുള്ള നിർദ്ദേശമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ന്യൂഡൽഹി ജില്ലയെ 12 സോണുകളായി വിഭജിക്കുകയും ഓരോ സോണിന്റെയും ചുമതല പ്രത്യേക ഡി.സി.പിമാർക്ക് വീതം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ ഔദ്യോഗിക വസതികൾക്ക് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കി. പ്രതിഷേധം നടക്കുന്ന ജന്തർ മന്തറിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് ജോയിന്റ് കമ്മീഷണർമാർ, 14 ഡി.സി.പിമാർ, 32 എസ്.പിമാർ, 300 സി.ഐമാർ എന്നിവർക്ക് സുരക്ഷയുടെ പ്രത്യേക ചുമതല നൽകിയതിനൊപ്പം 20 കമ്പനി അധിക പോലീസിനെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സി.ജെ.പി പ്രവർത്തകരും അനുഭാവികളും ഇതിനോടകം തന്നെ പ്രതിഷേധത്തിനായി ഡൽഹിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ആളുകൾ എത്തുന്നത്. ഇതിന് പുറമെ ആം ആദ്മി പാർട്ടി പ്രവർത്തകരും പഞ്ചാബിൽ നിന്നുള്ള വിവിധ വിദ്യാർത്ഥി സംഘടനകളും ഈ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഇന്റലിജൻസ്) റിപ്പോർട്ടുണ്ട്. സി.ജെ.പി സ്ഥാപകൻ എത്തുന്ന പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലും അതീവ ജാഗ്രതയാണ് പുലർത്തുന്നത്. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പോലീസുകാരെയും കേന്ദ്രസേനാ അംഗങ്ങളെയും വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്.
