ഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് വൻ പ്രതിഷേധത്തിന് ഒരുക്കം. ആക്ഷേപഹാസ്യ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ ശനിയാഴ്ച ഡൽഹിയിലെത്തി.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയതായി അഭിജീത് ദിപ്കെ വ്യക്തമാക്കി. “ജന്തർ മന്തറിൽ എല്ലാവരെയും കാണാൻ കാത്തിരിക്കുന്നു. സ്നേഹത്തോടും സമാധാനത്തോടും കൂടി വേണം നാം ഈ പ്രസ്ഥാനത്തെ നയിക്കാൻ,” എന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു.
ജൂൺ അഞ്ചിനകം വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ സമരത്തിൽ പങ്കുചേരുമെന്ന് വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്കും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വൻ ജനപങ്കാളിത്തമാണ് പ്രതിഷേധത്തിൽ പ്രതീക്ഷിക്കുന്നത്.
സമരപ്രഖ്യാപനത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ അതീവ ശക്തമാക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡൽഹിയുടെ അതിർത്തി പ്രദേശങ്ങൾ, മറ്റ് സുപ്രധാന മേഖലകൾ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വരും മണിക്കൂറുകളിൽ ജന്തർ മന്തറിലേക്ക് കൂടുതൽ പ്രതിഷേധക്കാർ എത്തിച്ചേരുമെന്നാണ് വിവരം.
