പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

ബെംഗളൂരു നമ്മമ്മ മെട്രോയുടെ പിങ്ക് ലൈൻ കാത്തിരിക്കുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. പിങ്ക് ലൈനിലെ ട്രെയിനുകൾക്കായുള്ള വേഗത സർട്ടിഫിക്കറ്റ് (Speed Certificate) മെട്രോ റെയിൽ കോർപ്പറേഷന് (BMRCL) ലഭിച്ചു. ഇതോടെ വരാനിരിക്കുന്ന സ്വാതന്ത്ര്യദിനത്തിൽ (ആഗസ്റ്റ് 15) ബെന്നാർഘട്ട റോഡിൽ മെട്രോ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് ബി.എം.ആർ.സി.എൽ പ്രതീക്ഷിക്കുന്നത്.

റെയിൽവേയുടെ കീഴിലുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനാണ് (RDSO) ജൂൺ 4-ന് വേഗത സർട്ടിഫിക്കറ്റ് കൈമാറിയത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ആർ.ഡി.എസ്.ഒ നിർദ്ദേശിച്ചിട്ടില്ലെന്ന് മുതിർന്ന ബി.എം.ആർ.സി.എൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഏപ്രിൽ 28 മുതൽ മേയ് 9 വരെയുള്ള 12 ദിവസങ്ങളിൽ നടത്തിയ ഓസിലേഷൻ ട്രയലുകൾക്കും എമർജൻസി ബ്രേക്കിംഗ് ഡിസ്റ്റൻസ് (EBD) പരിശോധനകൾക്കും ശേഷമാണ് ഈ അനുമതി ലഭിച്ചത്. ട്രെയിനുകളുടെ സുരക്ഷിതമായ പരമാവധി വേഗത നിശ്ചയിക്കുന്നതിനാണ് ഓസിലേഷൻ ട്രയലുകൾ നടത്തുന്നത്.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

ലഭിച്ച വേഗത സർട്ടിഫിക്കറ്റ് ബി.എം.ആർ.സി.എൽ അധികൃതർ ഇനി ചീഫ് മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണർക്ക് (CMRS) സമർപ്പിക്കും. ഇതിനായുള്ള രേഖകൾ തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ സി.എം.ആർ.എസ് അധികൃതർ കൊത്തന്നൂർ ഡിപ്പോയിലെത്തി മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണി സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ നേരിട്ട് പരിശോധിക്കും. ഇതിനുശേഷമായിരിക്കും ട്രെയിനുകളുടെ അന്തിമ സർവീസിനുള്ള അനുമതി നൽകുക.

ഇതോടൊപ്പം തന്നെ, സിഗ്നലിംഗ് സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇൻഡിപെൻഡന്റ് സേഫ്റ്റി അസസ്‌മെന്റ് (ISA) സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള നടപടികളും ബി.എം.ആർ.സി.എൽ ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ജോഡോവ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സീമെൻസ് കമ്പനി ഒരുക്കിയ സിഗ്നലിംഗ് സംവിധാനങ്ങൾ പരിശോധിച്ച് ഈ സർട്ടിഫിക്കറ്റ് നൽകുക. ലൈൻ പൂർണ്ണമായി തുറന്നുകൊടുക്കുന്നതിന് മുൻപുള്ള അവസാനവട്ട നിർണായക രേഖകളിൽ ഒന്നാണിത്. ജൂലൈ അവസാനത്തോടെ ഈ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കി ആഗസ്റ്റ് 15-ഓടെ പിങ്ക് ലൈനിലെ ഉയരപ്പാതയിലുള്ള സർവീസ് ആരംഭിക്കാനാണ് മെട്രോ അധികൃതർ ലക്ഷ്യമിടുന്നത്.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

കലേന അഗ്രഹാര മുതൽ താവരക്കര വരെയുള്ള 7.5 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ ജയദേവ ഹോസ്പിറ്റലിലെ ഇന്റർചേഞ്ച് സ്റ്റേഷൻ ഉൾപ്പെടെ ആറ് സ്റ്റേഷനുകളാണുള്ളത്. ഈ പാത തുറക്കുന്നതോടെ ബെംഗളൂരു മെട്രോ ശൃംഖലയുടെ ആകെ നീളം 103.6 കിലോമീറ്ററായി ഉയരും. ഇതോടെ ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ മെട്രോ ശൃംഖലയെന്ന സ്ഥാനം മുംബൈയെ (101.43 കി.മീ) മറികടന്ന് ബെംഗളൂരു വീണ്ടെടുക്കും.

ബി.ഇ.എം.എൽ (BEML) നിർമ്മിച്ച് നൽകിയ ആറ് ട്രെയിനുകൾ നിലവിൽ ലഭ്യമാണ്. വരും ആഴ്ചകളിൽ കൂടുതൽ ട്രെയിനുകൾ എത്തും. തിരക്കേറിയ സമയങ്ങളിൽ അഞ്ച് മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്താനാണ് തീരുമാനം. നിലവിൽ സ്റ്റേഷനുകളുടെ അവസാനവട്ട ഫിനിഷിംഗ് ജോലികൾ പുരോഗമിക്കുകയാണ്. മെയ് മാസത്തെ റിപ്പോർട്ട് പ്രകാരം 98.07 ശതമാനം സിവിൽ ജോലികളും പൂർത്തിയായിട്ടുണ്ട്. ഇതേസമയം, പിങ്ക് ലൈനിലെ ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള 13.75 കിലോമീറ്റർ ഭൂഗർഭ പാത ഡിസംബറോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പുതിയ ട്രെയിനുകളുടെ അനുമതി തേടേണ്ടതില്ലെന്നും നിലവിലുള്ള ട്രെയിനുകൾ തന്നെ ഇതിനായി ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു.

  മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും 'ഔട്ടായോ'?
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts