വയനാട്: കാലവർഷം ശക്തിപ്രാപിച്ചതോടെ താമരശ്ശേരി ചുരത്തിൽ (ദേശീയപാത 766) കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടങ്ങൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാനുമായി വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ, ഹെവി ഗുഡ്സ് വാഹനങ്ങൾ, ആർട്ടിക്കുലേറ്റഡ് ലോറികൾ എന്നിവയുടെ യാത്രയ്ക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയുമായ ഡി.ആർ മേഘശ്രീയാണ് ഇത് സംബന്ധിച്ച അടിയന്തര ഉത്തരവിറക്കിയത്.
രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ് ചുരത്തിൽ ഈ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ ഈ നിരോധനം തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ കാറുകൾ, ജീപ്പുകൾ, ടാക്സികൾ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്ക് പതിവുപോലെ സർവീസ് നടത്താം. കൂടാതെ ആംബുലൻസുകൾ, ആരോഗ്യ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് അവശ്യ സർവീസ് വാഹനങ്ങൾ, പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്ത പ്രതികരണ വിഭാഗങ്ങൾ, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ തുടങ്ങിയവയെ നിയന്ത്രണത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
ചുരത്തിലെ ഈ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. വരും ദിവസങ്ങളിലെ കാലാവസ്ഥയും ചുരത്തിലെ സാഹചര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം, ആവശ്യമായ ഘട്ടങ്ങളിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ചുരം വഴിയുള്ള യാത്രക്കാർ കാലാവസ്ഥാ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി.
