ബെംഗളൂരു: സ്കൂൾ വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ ഇരുപത്തിയൊന്നുകാരനായ ടെമ്പോ ട്രാവലർ ഡ്രൈവർ അറസ്റ്റിൽ. ഹുളിമാവ് സ്വദേശിയായ ആകാശ് എന്ന യുവാവാണ് പോക്സോ (POCSO) നിയമപ്രകാരം അറസ്റ്റിലായത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് നാടിനെ നടുക്കിയ ക്രൂരത പുറത്തറിഞ്ഞത്.
ബാനാർഘട്ട റോഡിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായി കഴിഞ്ഞ ജനുവരി മുതലാണ് പ്രതി സൗഹൃദം സ്ഥാപിക്കുന്നത്. സ്കൂൾ പരിസരത്ത് നിരന്തരം പിന്തുടർന്ന് പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ തന്റെ വാഹനത്തിലേക്ക് വിളിച്ചുവരുത്തി സമയം ചെലവഴിക്കാറുണ്ടായിരുന്നു. തുടർന്ന് മാർച്ച് ആദ്യവാരം സ്കൂൾ സമയം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇയാൾ ആദ്യമായി പീഡനത്തിനിരയാക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇതേ വാഹനത്തിൽ വെച്ച് ഇയാൾ വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു.
കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് കഠിനമായ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവരുന്നത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. പരിഭ്രാന്തയായ അമ്മ ഗർഭഛിദ്രത്തിനായി കുട്ടിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഡോക്ടർമാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതർ നൽകിയ മെഡിക്കോ-ലീഗൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹുളിമാവ് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അമ്മയുടെയും പെൺകുട്ടിയുടെയും മൊഴി രേഖപ്പെടുത്തി.
പെൺകുട്ടിയുടെ അമ്മ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ഞായറാഴ്ചയോടെ പ്രതിയായ ആകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി ആശുപത്രി വിട്ടയുടൻ മറ്റ് മെഡിക്കൽ പരിശോധനകൾ ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇരയായ പെൺകുട്ടിയുടെ സ്വകാര്യത മുൻനിർത്തി പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]