കൊച്ചി: സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. കോടിയേരിയുടെ മരണശേഷം പാർട്ടി തങ്ങളുടെ കുടുംബത്തെ പൂർണ്ണമായി അവഗണിച്ചെന്നും മുതിർന്ന നേതാക്കളിൽ നിന്ന് ക്രൂരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും വിനോദിനി തുറന്നടിച്ചു. ‘പച്ചക്കുതിര’ മാഗസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിനോദിനി പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
കേരളത്തിൽ നിലവിൽ ഉന്നത പദവി വഹിക്കുന്ന ഒരു പോളിറ്റ് ബ്യൂറോ (പിബി) അംഗത്തിൽ നിന്ന് തങ്ങൾക്ക് ക്രൂരമായ അവഗണനയാണ് നേരിടേണ്ടി വന്നതെന്ന് വിനോദിനി ആരോപിക്കുന്നു. അടിയന്തര ആവശ്യങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ പോലും ഈ നേതാവ് ഫോൺ എടുക്കാറില്ല. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരിക്കൽ പോലും ഈ നേതാവ് കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കാൻ തയ്യാറായിട്ടില്ലെന്നും വിനോദിനി പറഞ്ഞു.
അതേസമയം, താൻ ഉദേശിച്ച നേതാവ് മുഖ്യമന്ത്രി പിണറായി വിജയൻ അല്ലെന്ന് വിനോദിനി വ്യക്തമാക്കി. പിണറായി വിജയനെ ഫോണിൽ വിളിച്ചാൽ അദ്ദേഹം സംസാരിക്കാറുണ്ടെന്നും, തിരക്കിലാണെങ്കിൽ പിന്നീട് തിരിച്ചുവിളിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിലെ സിപിഎമ്മിൽ നിർണ്ണായക സ്വാധീനമുള്ള ഒരു പിബി അംഗത്തിനെതിരെയാണ് വിനോദിനിയുടെ ആരോപണമെങ്കിലും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് അവർ അഭിമുഖത്തിൽ വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം കുടുംബം നേരിടുന്ന പാർട്ടിയിലെ ഒറ്റപ്പെടൽ പരസ്യമാക്കുന്നതാണ് വിനോദിനിയുടെ ഈ തുറന്നുപറച്ചിൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]