കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യത: ഗ്രാമപ്രദേശങ്ങളിൽ പുകയില ഉപയോഗം കൂടുതൽ; പഠന റിപ്പോർട്ട്
ബെംഗളൂരു: ഗ്രാമ-നഗര വ്യത്യാസമില്ലാതെ 13-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികളും ശാരീരിക അധ്വാനത്തിന്റെ കുറവും ഭയാനകമായ രീതിയിൽ വർദ്ധിച്ചുവരുന്നതായി പുതിയ പഠന റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത 1,100 കുട്ടികളിൽ 5.6 ശതമാനം പേർ പുകയില, മദ്യ ഉപയോഗങ്ങൾ ഉള്ളവരാണെന്നും കണ്ടെത്തി. ഇതിൽ നഗരപ്രദേശങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലുള്ള കുട്ടികളിലാണ് പുകയില ഉപയോഗം കൂടുതൽ (11.5%).
രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നട നടത്തുകയും നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിക്കുകയും ചെയ്ത പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. 552 നഗരവാസികളായ കുട്ടികളെയും 548 ഗ്രാമീണ കുട്ടികളെയുമാണ് പഠനവിധേയമാക്കിയത്. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം നഗരങ്ങളിലെ 96.7 ശതമാനം കുട്ടികളിലും ഗ്രാമങ്ങളിലെ 67.7 ശതമാനം കുട്ടികളിലും വളരെ കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. കൂടാതെ, ആവശ്യത്തിന് ശാരീരിക വ്യായാമമില്ലായ്മ നഗരങ്ങളിലെ 96.7 ശതമാനം കുട്ടികളിലും ഗ്രാമങ്ങളിലെ 68.6 ശതമാനം കുട്ടികളിലും രേഖപ്പെടുത്തി.
ശാരീരിക അധ്വാനമില്ലായ്മയും ജങ്ക് ഫുഡ് കഴിക്കുന്ന ശീലവും (72.8%) പോഷകാഹാരക്കുറവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന അമിതഭാരം, ഉയർന്ന രക്തസമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം, അസാധാരണമായ ലിപിഡ് അളവ് എന്നിവ ഇന്ന് കൗമാരക്കാരിൽ വ്യാപകമായി കണ്ടുവരുന്നതായി സീനിയർ കൺസൾട്ടന്റ് ഡോ. മേഹ്ത പന്തുല പറഞ്ഞു. ഇത് ഭാവിയിൽ ടൈപ്പ്-2 പ്രമേഹം, ഫാറ്റി ലിവർ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
കുട്ടിക്കാലത്തെ പോഷകാഹാരക്കുറവും സൂക്ഷ്മപോഷകങ്ങളുടെ അഭാവവും ആജീവനാന്ത രോഗപ്രതിരോധ ശേഷിയെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്ന് ശിശുരോഗ വിദഗ്ദ്ധനായ ഡോ. സുനിൽ കുമാർ ബി.എം വ്യക്തമാക്കുന്നു. ഇത് കുട്ടികളുടെ ഉയരം, ഭാരം, ഓർമ്മശക്തി, കാഴ്ചശക്തി, പഠന മികവ് എന്നിവയെ സാരമായി ബാധിക്കും. സ്കൂളുകളിൽ അൾട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങൾ നിരോധിക്കുന്നത് നല്ലതാണെങ്കിലും, ഇത്തരം ഭക്ഷണങ്ങൾക്കെതിരെയുള്ള കൃത്യമായ ബോധവൽക്കരണവും പോഷകാഹാര വിദ്യാഭ്യാസവുമാണ് കുട്ടികൾക്ക് നൽകേണ്ടതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
