ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ കൊപ്പ താലൂക്കിലെ അലഗേശ്വരയിൽ സംഘടിപ്പിച്ച ഓഫ്രോഡ് വാഹന റാലി പരിസ്ഥിതി നാശത്തിന് കാരണമായെന്ന പരാതിയിൽ അടിയന്തര പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. ഓഗസ്റ്റ് 15-ന് ഒരു സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മോട്ടോ മാനിയ’ എന്ന പേരിൽ നടന്ന പരിപാടിക്കെതിരെയാണ് വനം വകുപ്പിനും ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിനും പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയത്.
വ്യാപകമായ പരാതികൾ ഉയർന്നിട്ടും ഇരുന്നൂറോളം ജീപ്പുകൾ പങ്കെടുത്ത റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു. വനേതര മേഖലയിലാണ് റാലി നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുകയാണെന്നും നാഗരാജ് കൂവെ, നിതേഷ് കെ.സി, അതീഷ് എച്ച്.വൈ എന്നീ പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കി.
സംഭവം നടന്ന സ്ഥലം സന്ദർശിച്ചപ്പോൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മരങ്ങൾ പിഴുതുമാറ്റിയും കുന്നുകൾ ഇടിച്ചും ട്രാക്കുകൾ നിർമ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വനഭൂമിയായി വിജ്ഞാപനം ചെയ്യാനിരിക്കുന്ന ‘സെക്ഷൻ 4’ൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഇത്തരം പ്രവൃത്തികൾ നടന്നിട്ടുള്ളത്. സ്ഥലം സന്ദർശിച്ച കൊപ്പ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് ഇത് കണ്ടെത്താനായില്ല എന്നത് ആശങ്കാജനകമാണ്.
പങ്കെടുത്ത ഭൂരിഭാഗം ജീപ്പുകളും ഭദ്ര-കുദ്രെമുഖ് കടുവ സങ്കേത ഇടനാഴിയിലൂടെയാണ് കടന്നുപോയത്. രാത്രി വൈകിയും തുടർന്ന വാഹനങ്ങളുടെ സഞ്ചാരവും മറ്റ് ശബ്ദകോലാഹലങ്ങളും പ്രദേശത്തെ ജൈവവ്യവസ്ഥയ്ക്ക് കടുത്ത ആഘാതമുണ്ടാക്കിയിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി ചേർന്ന് മേഖലയിലുണ്ടായ പരിസ്ഥിതി നാശം വിലയിരുത്തണമെന്നും നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]