ബെംഗളൂരു: ജോലിക്ക് അപേക്ഷിച്ച തസ്തികയിലേക്ക് നിരസിക്കപ്പെട്ടതിനെ തുടർന്ന് കമ്പനിയിലെ എച്ച്.ആർ വിഭാഗം ജീവനക്കാർക്ക് അശ്ലീല സന്ദേശങ്ങളും വധഭീഷണിയും അയച്ച 24-കാരനെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിയായ ജോൺ കിംഗ്സ്ലി നാടാർ എന്ന യുവാവിനെതിരെയാണ് ബെംഗളൂരു പൊലീസ് നടപടിയെടുത്തത്.
ദോംലൂരിലെ ‘ബേക്കർ ടില്ലി വൺ ഇന്ത്യ എൽ.എൽ.പി’ എന്ന കൺസൾട്ടിംഗ് സ്ഥാപനത്തിലെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ ഏപ്രിലിലാണ് കമ്പനി ‘പ്രൊജക്ട് സീനിയർ മാനേജർ-കൺസൾട്ടിംഗ്’ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. തുടർന്ന് ജൂണിൽ നടന്ന വിവിധ ഘട്ട ഓൺലൈൻ അഭിമുഖങ്ങളിൽ ജോൺ കിംഗ്സ്ലി നാടാർ പങ്കെടുത്തിരുന്നു.
ജൂലൈ 2 മുതൽ തന്റെ ആപ്ലിക്കേഷന്റെ സ്റ്റാറ്റസ് അറിയാനായി ഇയാൾ നിരന്തരം എച്ച്.ആർ വിഭാഗവുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ കോളുകൾ അറ്റൻഡ് ചെയ്യാതിരുന്നതോടെ യുവാവ് എച്ച്.ആർ എക്സിക്യൂട്ടീവുകൾക്ക് വാട്ട്സ്ആപ്പ് വഴി അശ്ലീല സന്ദേശങ്ങളും വോയിസ് നോട്ടുകളും അയക്കാൻ തുടങ്ങി.
ശല്യം സഹിക്കാനാവാതെ ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും, മുതിർന്ന റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥരുടെ ഇമെയിൽ ഐഡികളിലേക്ക് ഭീഷണി സന്ദേശങ്ങളും തെറിവിളികളും വധഭീഷണിയും അയക്കുന്നത് തുടരുകയായിരുന്നു. ഇതേത്തുടർന്നാണ് കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
