ബെംഗളൂരു: നഗരത്തെ നടുക്കിയ കെ.ആർ പുരം ട്രിപ്പിൾ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. അമ്മയെ മാത്രം കൊലപ്പെടുത്താൻ മകളും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത പദ്ധതിയാണ് ഒടുവിൽ മൂന്ന് പേരുടെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കേസിൽ ഒളിവിൽ പോയ കൊല്ലപ്പെട്ട മുത്തുലക്ഷ്മിയുടെ മകൾ ശ്വേതയെ (24) ഇവരുടെ സുഹൃത്തും കാമുകനുമായ കെന്നത്തിനായി (26) പോലീസ് പോലീസ് കസ്റ്റഡിയിലെടുത്തു.
ശ്വേതയും കാമുകൻ കെന്നത്തും ചേർന്ന് അമ്മ മുത്തുലക്ഷ്മിയെ ആരും സംശയിക്കാത്ത രീതിയിൽ വകവരുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കുന്നതിനായി കെന്നത്ത് ദൊഡ്ഡനെക്കുണ്ടിയിലെ ഗുരുരാജ് ലേഔട്ടിൽ ഒരു കിടപ്പുമുറിയുള്ള ഫ്ലാറ്റ് മുൻകൂട്ടി വാടകയ്‌ക്കെടുത്തിരുന്നു. പദ്ധതി പ്രകാരം രാത്രിയിൽ മുത്തുലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഈ ഫ്ലാറ്റിലേക്ക് മാറ്റാനായിരുന്നു ഇവരുടെ നീക്കം.
എന്നാൽ, കൃത്യം നടത്തി മൃതദേഹം മാറ്റാൻ ഒരുങ്ങുന്നതിനിടെ ശ്വേതയുടെ അച്ഛനും സഹോദരിയും അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്തി. ഇതോടെ ഭയന്നുപോയ പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ ഇരുവരെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൈദുലു അദ്വത് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കൊലപാതകത്തിന് മുതിർന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കെന്നത്ത് വാടകയ്‌ക്കെടുത്ത ദൊഡ്ഡനെക്കുണ്ടിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വലിയൊരു പ്ലാസ്റ്റിക് ഡ്രം, കട്ടർ, ചുറ്റിക എന്നിവ പോലീസ് കണ്ടെടുത്തു. മൃതദേഹങ്ങൾ കഷണങ്ങളാക്കി ഡ്രമ്മിലാക്കി ഒളിപ്പിക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് ശേഷം വീട്ടിലെ രക്തക്കറ കഴുകിക്കളയാനും തെളിവ് നശിപ്പിക്കാനുമായി ഇവർ മുളകുപൊടി കലർത്തിയ ചൂടുവെള്ളം പരിസരമാകെ ഒഴിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കുടുംബത്തിലെ സ്വത്ത് തർക്കങ്ങളാണ് ക്രൂരമായ ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്വേതയ്ക്കും കെന്നത്തിനും ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഈ കടം വീട്ടാൻ സ്വത്ത് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ അമ്മയെ കൊലപ്പെടുത്താൻ തുനിഞ്ഞത്. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട ശ്വേതയെയും കെന്നത്തിനെയും പുതുച്ചേരിയിൽ വെച്ചാണ് പോലീസ് സംഘം വലയിലാക്കിയത്.
