ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ മെഡിക്കോവർ ആശുപത്രിയിലെ ഡോക്ടർമാർ രണ്ട് വയസ്സുകാരനായ കുഞ്ഞിന്റെ വയറ്റിൽ നിന്ന് അപൂർവവും സങ്കീർണ്ണവുമായ ശസ്ത്രക്രിയയിലൂടെ ഭീമാകാരമായ രോമക്കൂമ്പാരം പുറത്തെടുത്തു. അതീവ സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ 25 സെന്റീമീറ്റർ നീളവും 480 ഗ്രാം ഭാരവുമുള്ള ഹെയർബോളും റബ്ബർ ബാൻഡുകളുമാണ് ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തത്.
വൈദ്യശാസ്ത്ര ലോകത്ത് ഭക്ഷ്യേതര വസ്തുക്കളായ മുടി, റബ്ബർ, പ്ലാസ്റ്റിക് തുടങ്ങിയവ കഴിക്കുന്ന വിചിത്രമായ മാനസിക-ശാരീരിക അവസ്ഥയെ ‘പിക്ക’ (Pica) എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ രണ്ട് വയസ്സുകാരന് ചെറുപ്പം മുതലേ മുടി, റബ്ബർ ബാൻഡുകൾ, ബലൂൺ കഷണങ്ങൾ എന്നിവ വായയിലിട്ടു വിഴുങ്ങുന്ന ശീലമുണ്ടായിരുന്നു. കുട്ടി നിരന്തരമായി ഇങ്ങനെ കഴിച്ച മുടി വയറ്റിൽ അടിഞ്ഞുകൂടി ‘ട്രൈക്കോബെസോവർ’ എന്ന വലിയ രോമഗോളമായി മാറുകയായിരുന്നു. ഇത് വയറ്റിൽ നിന്ന് ആരംഭിച്ച് ചെറുകുടലിലേക്ക് വരെ വ്യാപിച്ച നിലയിലായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്ക് കടുത്ത വയറുവേദനയും നിരന്തരമായ ഛർദ്ദിയും അനുഭവപ്പെടുകയും ഭക്ഷണം കഴിക്കാൻ പൂർണ്ണമായി വിസമ്മതിക്കുകയും ചെയ്തതോടെയാണ് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ വിശദമായ വൈദ്യപരിശോധനയിലും സ്കാനിംഗിലുമാണ് കുടലിലും വയറ്റിലുമായി കിടന്ന വലിയ തോതിലുള്ള മാലിന്യം കണ്ടെത്തിയത്.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് മെഡിക്കോവർ ആശുപത്രിയിലെ നാല് വിദഗ്ധ ഡോക്ടർമാരുടെ സംഘം അടിയന്തിരമായി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നു. ഇത്രയും ചെറിയ പ്രായത്തിലുള്ള ഒരു കുട്ടിയിൽ ഇത്തരമൊരു അവസ്ഥ കണ്ടെത്തുന്നത് വൈദ്യശാസ്ത്രത്തിൽ വളരെ അപൂർവമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]